സ്നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്, കടമുള്ള ഈ ലോകത്തില്‍ മോളെ ഒറ്റയ്ക്ക് വിട്ടുപോകാന്‍ കഴിയില്ലച്ഛന്.മരണത്തെ മുഖാമുഖം കണ്ട ആ കറുത്ത നിമിഷങ്ങളെ ഓര്‍ത്തെടുക്കുകയാണ് കുഞ്ഞു വൈഷ്ണവി
തൃശൂര്‍ : സ്നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്, കടമുള്ള ഈ ലോകത്തില്‍ മോളെ ഒറ്റയ്ക്ക് വിട്ടുപോകാന്‍കഴിയില്ലച്ഛന്…. ഭീതിയോടെയാണെങ്കിലും അഛന്റെ നിസ്സഹായതയോടെയുള്ള ഈ വാക്കുകള്‍ വൈഷ്ണവിയുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
കടം കേറി വഴുമുട്ടിയതോടെ കുടുംബത്തിലെ എല്ലാവരും ആത്മഹത്യക്ക് ശ്രമിച്ചവരില്‍ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ രക്ഷപ്പെട്ട ഏക അംഗമാണ് ഇളയ കുട്ടിയായ വൈഷ്ണവി.തന്റെ അഛനനമ്മമാരെയും കൂറപ്പിടപ്പുകളെയും മരണം തട്ടിയെടുത്ത ആ നിമിഷങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍ കുഞ്ഞു വൈഷ്ണവിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലിപ്പോഴും ഭീതി നിഴലിക്കുന്നുണ്ട്.
‘ഞായറാഴ്ച വൈകീട്ട് വരുമ്പോള്‍ അഛന്‍ ഐസ്‌ക്രീം കൊണ്ടുവന്നിരുന്നു.വിരയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് വിഷം ഐസ്‌ക്രീമില്‍ ചേര്‍ത്ത് അഛന്‍ തന്നെ എല്ലാവര്‍ക്കും നല്‍കുകയായിരുന്നു.പക്ഷേ ഛര്‍ദ്ദിച്ചതിനാല്‍ എനിക്ക് ഉറക്കം വന്നില്ല.
അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ഉറങ്ങുകയായിരുന്ന സഹോദരിമാരെ അഛന്‍ കിണറ്റിലിട്ടു.പിന്നാലെ അമ്മയും ചാടി.ഞാന്‍ വീടിനു ചുറ്റും ഓടിയെങ്കി
ലും അഛന്‍ പിന്നാലെ വന്ന് പിടികൂടുകയായിരുന്നു.
കിണറ്റില്‍ വീണ ശേഷം അമ്മയും ഞാനും കയറില്‍പിടിച്ച് തൂങ്ങി നില്‍ക്കുകയായിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍, നമ്മള്‍ രണ്ടു പേര്‍ രക്ഷപ്പെട്ടിട്ട് എന്തു കാര്യമെന്നു ചോദിച്ചുകൊണ്ട് അമ്മ കയറില്‍ നിന്നു പിടിവിട്ടു വെള്ളത്തില്‍ മറഞ്ഞു.’
പക്ഷേ വെള്ളത്തിലേക്ക് ചാടാതെ ജീവിതത്തിനും മരണത്തിനുമിടയിലെ 4 മണിക്കൂറുകളാണ് വൈഷ്ണവി കയറില്‍ തൂങ്ങിപ്പിടിച്ച് നിന്നത്.പുലര്‍ച്ചെ അഞ്ചു മണിക്ക് പ്രഭാത സവാരിക്കിറങ്ങിയവരാണ് വൈഷ്ണവിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയതും അവളെ ആശുപത്രിയിലെത്തിച്ചതും.പുറത്തുവന്ന വൈഷ്ണവിയില്‍ നിന്നാണ് അമ്മയും സഹോദരങ്ങളും കിണറ്റിലുണ്ടെന്ന വിവരം നാട്ടുകാര്‍ അറിഞ്ഞത്. പിന്നീടാണ് അച്ഛനെ വീട്ടുമുറ്റത്തെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ വന്നു ജപ്തി ചെയ്യുമെന്നു പറഞ്ഞിരുന്നതായും വൈഷ്ണവി പറഞ്ഞു. അഛന്‍ സുരേഷ് ടൈല്‍സിന്റെ ജോലികള്‍ കരാറെടുത്തു നടത്തിയിരുന്നതിനടയില്‍ ചെറിയ കുറി തുടങ്ങുകയും കുറിവിളിച്ച് പണം വാങ്ങിയവര്‍ തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ പൊളിയുകയുമായിരുന്നു. ഇതേത്തുടര്‍ന്നു ബ്ലേഡ് പലിശക്കാരുടെ വലയലുമായി.
കടം പെരുകിപ്പെരുകി നിത്യചിലവിനു പോലും നിവൃത്തിയില്ലാതായതോടെ കടക്കാര്‍ നിരന്തര ശല്യവുമായി. വിചാരിച്ചതുപോലെ വീടും സ്ഥലവും വിറ്റ് ബാധ്യത തീര്‍ക്കാനുമായില്ല. തുടര്‍ന്നാണ് ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് സുരേശിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.