ചോദ്യപേപ്പര്‍ വിവാദം വീണ്ടും: എസ്എസ്എല്‍സി പരീക്ഷയുടെ വിവാദങ്ങള്‍ അവസാനിക്കും മുമ്പെ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യങ്ങളും ആവര്‍ത്തിച്ചെന്ന് പരാതി.

single-img
27 March 2017

തിരുവനതപുരം : സംസ്ഥാനത്ത് ചോദ്യപേപ്പര്‍ വിവാദം വീണ്ടും. എസ്എസ്എല്‍സി പരീക്ഷയുടെ വിവാദങ്ങള്‍ അവസാനിക്കും മുമ്പെ പ്ലസ് വണ്‍ മാതൃകാ പരീക്ഷയുടെ ചോദ്യങ്ങള്‍ വാര്‍ഷിക പരീക്ഷാ പേപ്പറില്‍ ആവര്‍ത്തിച്ചു. പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷാ പേപ്പറിലാണ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്.

43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. കെ എസ് ടി എ തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. ഈ ചോദ്യപേപ്പറില്‍ നിന്നാണ് ഇന്നത്തെ പൊതുപരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആരോപണം. ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പുറത്തിറക്കിയ ചോദ്യങ്ങള്‍ എസ്എസ്എല്‍സി കണക്കു പരീക്ഷയില്‍ ആവര്‍ത്തിച്ചത് വിവാദമായതിനു പിന്നാലെയാണ് പുതിയ സംഭവം.
പതിമൂന്നോളം ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തി എഴുതിയത്.വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കേണ്ടാത്ത ഭാഗത്തുനിന്നും ചോദിച്ച ഈ ചോദ്യങ്ങള്‍ മൂലം കണക്ക് പരീക്ഷ വിദ്യാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

എസ്എസ്എല്‍സി കണക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനും മലപ്പുറത്തെ സ്വകാര്യ സ്ഥാപനവും തമ്മില്‍ ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഈ അധ്യാപകന്‍ ഇവിടെ പഠിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് പഠിപ്പിക്കാത്ത പരീക്ഷയിലെ ചോദ്യങ്ങള്‍ ചോദിച്ച് കുട്ടികളെ കുഴക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.