സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ബാലതാരത്തെ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.പി.ഐ.എം നേതാവിന്റെ മകന്‍ അറസ്റ്റില്‍, കേസെടുക്കാന്‍ പോലീസ് വിമുഖത കാണിച്ചെന്ന് ബന്ധുക്കളുടെ ആരോപണം

single-img
22 March 2017

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരിയായ സീരിയല്‍ ബാലതാരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പ്രദേശത്തെ സി.പി.ഐ.എം നേതാവിന്റെ മകനാണ് അറസ്റ്റിലായത്.

കഴിഞ്ഞ പതിനെട്ടിന് ലഭിച്ച പരാതിയില്‍, കൊല്ലം ഈസ്റ്റ് പൊലീസ് ഇന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി.ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മറ്റ് പ്രതികള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

കുട്ടിയെ പീഡിപ്പിച്ചതായി കാണിച്ച് പരാതിയുമായി മാര്‍ച്ച് 18 നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ കൊല്ലം ഈസ്റ്റ് പൊലീസിനെ സമീപിച്ചത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ സ്റ്റേഷനിലെ വനിതാ സി.ഐ തയ്യാറായില്ലെന്നും പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ നടപടി ഒന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് പരാതിയുമായി ഇന്നലെ അവര്‍ വീണ്ടും പൊലീസ് സ്റ്റേഷനെ സമീപിച്ചത്. തങ്ങളുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും രാഷ്ട്രീയ ഇടപെടലുകള്‍ മൂലമാണിതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.