പകര്‍പ്പാവകാശ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും വക്കീല്‍ നോട്ടീസ് അയച്ച സംഭവം: ഇളയരാജയ്ക്ക് അഹങ്കാരവും പണത്തിനോടുള്ള ആര്‍ത്തിയുമാണെന്ന് സഹോദരന്‍ ഗംഗൈ അമരന്‍

single-img
20 March 2017


ഇളയരാജയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി സഹാദരനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍.
പകര്‍പ്പാവകാശ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും വക്കീല്‍ നോട്ടീസ് അയച്ചതിനെതിരെയാണ് ഇളയരാജയുടെ സഹോദരന്‍ രംഗത്തെത്തിയത്. ഇളയരാജയുടെ അഹങ്കാരവും പണത്തിനോടുള്ള ആര്‍ത്തിയുമാണ് ഇതിന് കാരണമെന്ന് ഒരു ടെലിവിഷന്‍ ചാനലിലൂടെയാണ് ഗംഗൈ അമരന്‍ രുക്ഷമായി പ്രതികരിച്ചത്.
എം.എസ്. വിശ്വനാഥന്റെ ഈണങ്ങളും ത്യാഗരാജ കീര്‍ത്തനങ്ങളും നാം കോപ്പിയടിച്ചിട്ടുണ്ട്. ഇതിന് എന്തെങ്കിലും റോയല്‍റ്റി നല്‍കിയിട്ടുണ്ടോ?
വളരെ ബാലിശമാണ് ഇളയരാജയുടെ ആവശ്യമെന്നും ഗംഗൈ അമരന്‍ പറഞ്ഞു.

ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഗൈ അമരന്‍ രാഷ്ട്രീയ താല്‍പ്പര്യത്തിനു വേണ്ടിയാണ്
ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതെന്നും വിമര്‍ശനമുണ്ട്. സഹോദരനാണെങ്കിലും ഇളയരാജയെ രൂക്ഷമായി വിമര്‍ശിക്കുന്നയാള്‍ കൂടിയാണ് ഗംഗൈ അമരന്‍.
കഴിഞ്ഞ ദിവസം താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുവാദം കൂടാതെ വിവിധ വേദികളില്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ് അയച്ചത്. എസ്പി ബാലസുബ്രഹ്മണ്യം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംഭവം വെളിപ്പെടുത്തിയത്. പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നാണ് നോട്ടീസിലുള്ളതെന്നും എസ്പിബി പറഞ്ഞു.