വോഡഫോണും ഐഡിയയും ലയിച്ചു; ജിയോയുടെ വെല്ലുവിളി മറികടക്കാനാണു പുതിയ തീരുമാനം
മുംബൈ: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.. ഏകദേശം എട്ടു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും തമ്മില്‍ ലയിക്കുന്നതിനു ധാരണയായത്. 45 ശതമാനം ഒാഹരികളാവും പുതിയ കമ്പനിയിൽ വോഡഫോണിന് ഉണ്ടാവുക. മൂന്ന് ഡയറക്ടർമാരെ നോമിനേറ്റ് ചെയ്യാനുള്ള അവകാശവും വോഡഫോണിന് ഉണ്ടാവും. എന്നാൽ ടവർ നിർമാണ കമ്പനിയായ ഇൻഡസ് ടവറിൽ ഇരുകമ്പനികൾക്കും നിലവിലുള്ള ഒാഹരികൾക്ക് ലയനം ബാധകമാവില്ലെന്നാണ് റിപ്പോർട്ടുകൾ.
റിലയന്‍സ് ജിയോയുടെ രംഗപ്രവേശത്തോടെ വിപണിയില്‍ ഉണ്ടായ കടുത്ത മത്സരമാണ് ഇരു കമ്പനികളെയും ലയനത്തിന് വഴിയൊരുക്കിയത്.
ജിയോയുടെ വരവോടെ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്ക് എയർടെൽ കൂപ്പുകുത്തി. ഐഡിയയുടെ ലാഭത്തിലും കുറവുണ്ടായി. ഇതാണ് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ മൊബൈൽ സേവനദാതാക്കളെ പ്രേരിപ്പിച്ചത്.നോർവിജിയൻ കമ്പനിയായ ടെലിനോറുമായി എയർടെൽ നേരത്തെ ധാരണയിലെത്തിയിരുന്നു.