കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

single-img
19 March 2017

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ക്രമക്കേടുകളില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പദ്ധതിക്ക് ഒപി ടിക്കറ്റ് ഹാജരാക്കിയാല്‍ ലഭിക്കുന്ന ഒറ്റത്തവണ ചികിത്സാ സഹായമായ 5000 രൂപ കൈക്കലാക്കാന്‍ ഇടനിലക്കാര്‍ സംഘടിത ശ്രമം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസം പരിഗണിക്കും.

കാരുണ്യലോട്ടറിയുടെ മൊത്തം വരുമാനം ചികിത്സാ സഹായമായി നല്‍കിയില്ല, ധനസഹായം ലഭിച്ചത് അനര്‍ഹര്‍ക്കാണ്, ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ക്രമക്കേടുകള്‍ നടത്തി എന്നീ പരാതികളിലായിരുന്നു വിജിലന്‍സിന്റെ ത്വരിത പരിശോധന. ഉമ്മന്‍ചാണ്ടിയെയും മാണിയെയും കൂടാതെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. ഇവര്‍ക്കെതിരെയും തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒ.പി. ടിക്കറ്റ് ഹാജരാക്കിയാല്‍ ലഭിക്കുന്ന ഒറ്റത്തവണ ചികില്‍സാ സഹായമായ 5000 രൂപ സംഘടിതമായ ശ്രമത്തിലൂടെ ഇടനിലക്കാര്‍ കൈക്കലാക്കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നുണ്ട്. നേരത്തെ മൂവായിരം രൂപയായിരുന്ന ഒറ്റത്തവണ ചികില്‍സാ സഹായം പിന്നീട് 5000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് ഒന്നില്‍ ഡി.വൈ.എസ്.പി ആര്‍.ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. മലപ്പുറം സ്വദേശി കൃഷ്ണകുമാറായിരുന്നു പരാതിക്കാരന്‍.