ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സുഹൃത്തിന്റെ മൊഴി

single-img
18 March 2017

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജിയെ ക്രോണിന്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് അടുത്ത സുഹൃത്തിന്റെ മൊഴി. ഹോസ്റ്റലിന്റെ സമീപത്തു വെച്ചാണ് ക്രോണിന്‍ മിഷേലിനെ അക്രമിച്ചത്.കേരളത്തിനു പുറത്തു പഠിക്കുന്ന ഈ സുഹൃത്തിന്റെ മൊഴി പൊലീസ് ഫോണിലൂടെ രേഖപ്പെടുത്തിയിരുന്നു. മിഷേൽ ആത്മഹത്യ ചെയ്യുമെന്നു കരുതുന്നില്ലെന്നും സുഹൃത്ത് വെളിപ്പെടുത്തി.

കാണാതായ ദിവസം മിഷേല്‍ തന്നെ വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് വിളിച്ചത്. അവള്‍ എല്ലാം തുറന്നു സംസാരിക്കാറുണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. മിഷേലിനെ ക്രോണിൻ വലിയ മാനസിക സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സ്വയം ജീവനൊടുക്കണമെങ്കിൽ അന്ന് ആകാമായിരുന്നുവെന്നും സുഹൃത്തു പറയുന്നു. അതേസമയം, മിഷേലിന്റെ ഫോൺ വിളികളെ അടിസ്ഥാനമാക്കിയാണു പൊലീസ് ഈ സുഹൃത്തിന്റെ മൊഴിയെടുത്തത്. മിഷേൽ ആത്മഹത്യ ചെയ്യില്ലെന്നാണ് ഈ സുഹൃത്ത് ആവർത്തിച്ചുപറയുന്ന കാര്യം. അതിനു കാരണങ്ങളും ഇവർ നിരത്തുന്നുണ്ട്.

ക്രോണിനുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ് മിഷേല്‍ ജീവനൊടുക്കിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നത്. മിഷേല്‍ ആത്മഹത്യ ചെയ്യുകയില്ലെന്ന മാതാപിതാക്കളുടെ ഭാഷ്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് സുഹൃത്തിന്റെ മൊഴിയും.