മിഷേലിന്റെ മരണം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു

single-img
16 March 2017

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. വൈകീട്ട് ഏഴു മണിക്ക് ഹൈക്കോടതിക്ക് സമീപത്ത് നിന്നും ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് കണ്ടെടുത്തത്. ഹൈക്കോടതിയുടെ സമീപമുള്ള ഒരു ഫ്‌ളാറ്റിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മിഷേലിനെപോലെ തോന്നിക്കുന്ന പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ വച്ച് കണ്ടെന്ന് നേരത്തെ സാക്ഷി മൊഴിയും ഉണ്ടായിരുന്നു.

ദൃശ്യങ്ങളില്‍ മിഷേല്‍ ഒറ്റക്കാണ് നടന്നു പോകുന്നത്. മരണം ആത്മഹത്യ ആണെന്ന പോലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ദൃശ്യം. വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും, നടക്കുന്ന രീതിയും വച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് പോലീസ് ഉറപ്പിച്ചത്.

കാണാതായ ദിവസം വൈകീട്ട് അഞ്ചരയോടെ കലൂര്‍ പള്ളിയില്‍ മിഷേല്‍ എത്തുന്ന ദൃശ്യങ്ങളും ആറെ കാലോടെ അവിടെ നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളിലും മിഷേല്‍ ഒറ്റയ്ക്ക് പോകുന്നതാണ് ഉള്ളത്.

ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേല്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സി.എ. വിദ്യാര്‍ഥിനിയായിരുന്നു. സാധാരണ ഞായറാഴ്ചകളില്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കു പോവുകയാണ് പതിവ്. തിങ്കളാഴ്ച പരീക്ഷയായതിനാല്‍ വീട്ടിലേക്കു വരില്ലെന്നും വൈകീട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോകുമെന്നും ഞായറാഴ്ച മൂന്നു മണിക്ക് അമ്മ സൈലമ്മയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. പള്ളിയില്‍ പോയ മിഷേല്‍ രാത്രി എട്ടായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരാണ് വീട്ടുകാരെ വിവരമറിയിച്ചത്. രാത്രി തന്നെ ബന്ധുക്കള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് സന്ധ്യക്കാണ് എറണാകുളം വാര്‍ഫിനു സമീപത്തു നിന്ന് മൃതദേഹം കിട്ടിയത്.

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് ആദ്യം മുതല്‍ക്ക് തന്നെ പറഞ്ഞിരുന്നത്. ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് മിഷേലിന്റെ അകന്ന ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി കെ.എ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്റെ അമ്മ സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.