തനിക്കെതിരെ ഫത്‌വ പുറപെടുവിച്ച മുസ്ലിം പുരോഹിതര്‍ക്കെതിരെ നഹീദ് അഫ്രിന്‍;പുരോഹിതന്മാരുടെ ഫത്‌വയെ താന്‍ ഭയക്കുന്നില്ല; ദൈവം തന്ന സംഗീതവുമായി മുന്നോട്ടു പോകും

single-img
15 March 2017


അസം: പൊതുവേദികളില്‍ പാട്ടുപാടുന്നതിന് വിലക്ക് ഏര്‍പെടുത്തി കൊണ്ട് തനിക്കെതിരെ ഫത്‌വ പുറപെടുവിച്ച മുസ്ലിം പുരോഹിതര്‍ക്കെതിരെ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ നഹീദ് അഫ്രിന്‍ രംഗത്ത്. തനിക്കെതിരെ ഫത്‌വ ഏര്‍പെടുത്തിയ പുരോഹിതരുടെ നടപടിയെ ഭയക്കുന്നില്ലെന്നും താന്‍ ഇനിയും പാട്ടുപെടുമെന്നും പതിനാറുകാരിയായ നഹീദ് പറഞ്ഞു.

ഇന്ത്യന്‍ ഐഡള്‍ എന്ന പ്രശസ്തമായ സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ആസമിലെ 46 മുസ്ലിം സംഘടനകള്‍ സംയുക്തമായി നഹീദ് അഫ്രിനെതിരെ ഫത്വ പുറപെടുവിച്ചിരുന്നു.

‘തനിക്കെതിരെ ഫത്‌വ പുറപെടുവിച്ചു എന്ന വാര്‍ത്ത ഞെട്ടിച്ചിരുന്നു. സംഗീതം ഉപേക്ഷിക്കാതിരിക്കാനുള്ള തീരുമാനം എടുക്കാന്‍ ധൈര്യം തന്നത് പ്രശസ്തരായ മുസ്ലിം ഗായകരാണ്. ഒരിക്കലും സംഗീതം ഉപേക്ഷിക്കില്ല. സംഗീതം എനിക്ക് ദൈവം തന്നതാണ്. അത് ഏറ്റവും നന്നായി ഉപയോഗപെടുത്തണം എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ‘

നഹീദ് അഫ്രിന്‍ പൊതുവേദികളില്‍ പാട്ടു പാടുന്നതാണ് മുസ്ലിം സംഘടനകളെയും പുരോഹിതരെയും പ്രകോപിതരാക്കിയത്.ശരീഅത്ത് നിയമങ്ങളെ ഉദ്ധരിച്ചാണ് 46 മുസ്ലിം സംഘടനകള്‍ അഫ്രിന്‍ പാട്ട് പാടുന്നത് വിലക്കിയത്.

മാര്‍ച്ച് 25ന് നഹീദ് ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനിരിക്കുന്ന സാഹചര്യത്തില്‍ അസമിലെ വിവിധ പ്രദേശങ്ങളില്‍ നഹീദിനെതിരെ ഫത്വ പുറപെടുവിച്ചു എന്ന് സൂചിപ്പിക്കുന്ന നോട്ടീസുകളും പോസ്റ്ററുകളും പ്രത്യക്ഷപെട്ടിരുന്നു. മുസ്ലീം സംഘടനകളുടെയും വ്യക്തികളുടെയും പേരുകളടക്കം ഉള്‍ക്കൊള്ളിച്ച നോട്ടീസുകളാണ് ലങ്ക, ഹോജയ് തുടങ്ങിയ പ്രദേശങ്ങളില്‍ വിതരണം ചെയ്തത്.

മാജിക്, ഡാന്‍സ്, നാടകം, തുടങ്ങിയവ ശരിയത്ത് നിയമത്തിനെതിരാണെന്നും ഗാനമേള പോലുള്ള പരിപാടികള്‍ ഭാവിതലമുറയെ വഴി തെറ്റിക്കുമെന്നു നോട്ടീസില്‍ പറയുന്നു.