ആറ്റുകാല്‍ ഭഗവതി ക്ഷേത്രം:ഐതിഹ്യവും പൊങ്കാല മാഹാത്മ്യവും
അനന്തപുരിയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി ആറ്റുകാല്‍ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാല്‍ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുന്‍പ്, അതായത് കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. അന്ന് മുതല്‍ ആറ്റുകാലിലും പരിസരപ്രദേശങ്ങളിലും വഴിയോരകലാപ്രകടനങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ക്ഷേത്രത്തില്‍ ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലും വിവിധ വേദികളില്‍ അരങ്ങേറുന്നു. കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നു. അതോടെ ആറ്റുകാല്‍ ഉത്സവത്തിന് തുടക്കമാകുന്നു. അതിനു പിന്നാലെ തോറ്റം പാട്ട് തുടങ്ങുന്നു. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലില്‍ എത്തിക്കുന്നത് മുതല്‍ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങള്‍ പൊങ്കാലയ്ക്ക് മുന്‍പായി പാടി തീര്‍ക്കുന്നു. അതിനുശേഷമാണ് പൊങ്കാല അടുപ്പില്‍ തീ കത്തിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കല്‍, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു
തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞയുടന്‍് ശ്രീകോവിലില്‍ നിന്നു പകരുന്ന ദീപം മേല്‍്ശാന്തി ക്ഷേത്രതിടപ്പള്ളികളിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ചശേഷം സഹമേല്‍ശാന്തിക്കു കൈമാറും. സഹമേല്‍ശാന്തി ക്ഷേത്രത്തിന് പുറത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പില് തീകത്തിക്കുന്നു. തുടര്‍്ന്ന് 10. 45 ന് ചെണ്ടമേളത്തിന്റെയും കതിനാവെടിയുടെയും വായ്ക്കുരവയുടെയും ആരവത്തോടെ മറ്റു പൊങ്കാല അടുപ്പുകളിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.15 നാണ് നിവേദ്യം. 250-ലധികം പൂജാരിമാരെയാണ് നിവേദ്യം നടത്താന് ഇക്കുറി നിയോഗിച്ചിട്ടുള്ളത്. പൊങ്കാലനിവേദ്യസമയത്ത് ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടാവും. ചടങ്ങില് പ്രധാനപ്പെട്ട ഒന്നായ തോറ്റം പാട്ടില് ഇന്ന് ദേവി തന്റെ ഭര്‍്ത്താവിനെ ചതിച്ചതില്‍ കോപാകുലയായി സ്വര്‍്ണ്ണപ്പണിക്കാരനെ വധിക്കുന്ന
ഭാഗമാണ് വായിക്കുക. തോറ്റം പാട്ട് കേള്‍ക്കാനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഐതിഹ്യം
കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു പ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോള്‍ ധാരാളം സമ്പത്ത് നല്കി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂര്‍ണ്ണമായ വിവാഹജീവിതത്തിനിടെ മാധവി എന്ന നര്‍ത്തകിയുമായി കോവലന്‍ അടുപ്പത്തിലായി. കണ്ണകിയെയും തന്റെ കുടുംബത്തെയും മറന്ന് തന്റെ സമ്പത്തു മുഴുവന്‍ അവള്‍ക്കടിയറവെച്ച് കോവലന്‍ ജീവിച്ചു. എന്നാല്‍ സമ്പത്ത് മുഴുവന്‍ തീര്‍ന്നപ്പോള്‍ ഒരു ദിവസം കോവലന്‍ തെരുവിലേക്കെറിയപ്പെടുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ കോവലന്‍ കണ്ണകിയുടെ അടുത്ത് തിരികെ എത്തി. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിട്ടു. എന്നാല്‍ തങ്ങളുടെ സമ്പാദ്യമെല്ലാം തീര്‍ന്ന കോവലന്‍ പണത്തിനുവേണ്ടി പവിഴം നിറച്ച കണ്ണകിയുടെ ചിലമ്പ് വില്‍ക്കാന് തീരുമാനിച്ചു.ഇതിനായി ഇരുവരും ഒരുമിച്ച് മധുരയിലേയ്ക്ക് പുറപ്പെട്ടു. ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്‌നിയുടെ മുത്തുകള്‍ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തില്‍ നിന്നു മോഷണം പോയിരുന്നു. കൊട്ടാരം തട്ടാനായിരുന്നു ഈ ചിലമ്പ് മോഷ്ടിച്ചത്. ചിലമ്പ് വില്‍ക്കാനായി അവര്‍ എത്തിയത് ഈ തട്ടാന്റെ അടുത്തായിരുന്നു.അവസരം മുതലാക്കി തട്ടാന് കോവലനാണ് ചിലമ്പ് മോഷ്ടിച്ചതെന്ന് പാണ്ഡ്യ രാജാവിനെ അറിയിച്ചു. ചിലമ്പ് അന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പില് കോവലന്‍ അകപ്പെട്ടു. പാണ്ഡ്യരാജസദസ്സില്‍ രാജാവിനുമുമ്പില്‍ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പില്‍ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടര്‍ന്നു രാജാവ് കോവലനെ ചെയ്യാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി. വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതില്‍നിന്ന് പുറത്തുചാടിയ പവിഴങ്ങള്‍ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താല്‍ മരിച്ചു. പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവള്‍ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ അഗ്‌നിജ്വാലകള്‍ ഉയര്‍ന്ന് മധുരാനഗരം ചുട്ടെരിഞ്ഞു. തുടര്‍ന്ന് കണ്ണകി മധുരാനഗരം ഉപേക്ഷിച്ചു.
ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരിക്കല്‍ കിള്ളിയാറ്റില്‍ കുളിക്കുമ്പോള്‍ ആറിന് അക്കരെ കണ്ണകി ബാലികാരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാന്‍ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവര്‍ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ക്കായി അകത്തേക്ക് പോയ കാരണവര്‍ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയില്‍ കാരണവര്‍ക്ക് സ്വപ്നദര്‍ശനം ഉണ്ടായി. സ്വപ്നത്തില്‍ ആദിപരാശക്തിയായ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവില്‍ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താന്‍ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തില്‍ ദര്‍ശനമുണ്ടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിന് ശേഷം സൗമ്യഭാവത്തില്‍ വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ്. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാര്‍വ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന വിശ്വാസത്തില്‍ നിന്നാണ് ശാക്തേയര്‍ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് പാര്‍വതിയുടെ പര്യായമായി തീരുകയായിരുന്നു എന്നാണ് ഐതിഹ്യം.
എന്നാല്‍, പിന്നോക്ക ജാതിക്കാരുടെ കൈവശമുണ്ടായിരുന്ന മുടിപ്പുര ആയിരുന്നു ഈ ക്ഷേത്രമെന്നും പിന്നീട് ഇത് ചിലര്‍ ബോധപൂര്‍വ്വം തങ്ങളുടെ മാത്രം നിയന്ത്രണത്തിലാക്കുകയായിരുന്നെന്ന്് പറയുന്നവരുമുണ്ട്. കേരളത്തില്‍ പ്രചാരത്തിലുള്ള ഭദ്രകാളിപ്പാട്ടില്‍, കന്യകയാകാന്‍ ആഗ്രഹിച്ച ശിവപുത്രിയായ കന്യാവാണ് കേന്ദ്രകഥാപാത്രം. വടക്കന്‍ കൊല്ലത്തെ രാജകുമാരനായ പാലകന്റെ ഭാര്യയാവുകയാണ് കന്യാവ്. ആറ്റുകാലില്‍ പാടുന്ന തോറ്റം പാട്ടിലെവിടെയും കണ്ണകിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇല്ല. ഭദ്രകാളീ സ്തുതിയാണ് ക്ഷേത്രത്തിലെ മൂലമന്ത്രം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്് നിലവിലെ ഐതിഹ്യത്തെ തള്ളികളയുന്നത.്
പൊങ്കാല
ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തെ ദേവിയായ പരമാത്മാവില്‍ ലയിപ്പിക്കുക എന്നതാണ് പൊങ്കാലയുടെ സങ്കല്‍പ്പം. അതായത് മോക്ഷം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മല്‍ത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് ഒരു തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍െ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാന്‍ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക. കാരണം പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ്. ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയഅയി വെള്ള ചോറ്, വെള്ളപായസം, ശര്‍ക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു