കഴക്കൂട്ടത്ത് മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

single-img
7 March 2017

അറസ്റ്റിലായ പ്രതി രാജ് (22)

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം ദേശസേവിനി ബാലവാടിക്കു സമീപം ചന്ദ്രത്തുവീട്ടില്‍ സന്താഷിനെ(35) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഉണ്ണി എന്നു വിളിക്കുന്ന രാജ് (22) പോലീസ് പിടിയിൽ.

കഴിഞ്ഞ ഞായറാഴ്ച ദേശസേവിനി ബാലവാടിക്കു സമീപമുള്ള വയലില്‍ വെച്ച് മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സന്തോഷിനെ പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലെ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ രാജ്. 2014 ല്‍ സുധീഷ് എന്നയാളുമായി ചേര്‍ന്ന് മേനംകുളം കുരിശ്ശടിക്ക് സമീപത്തുവെച്ച് സ്‌കൂള്‍ വിട്ടുവരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി അപമാനിച്ച കേസിലും ഇതേ വര്‍ഷം തന്നെ എലായില്‍ ക്ഷേത്രത്തിന് സമീപം ജോണ്‍ എന്നയാളിന്റെ കാര്‍ അടിച്ചു തകർത്ത കേസിലും പ്രതിയാണിയാള്‍.

സൈബര്‍ സിറ്റി അസിസ്റ്റന്റ കമ്മീഷണര്‍ എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ ടെക്‌നോപാര്ക്ക് കഴക്കൂട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അജയ് കുമാര്‍, കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ദീപിന്‍, എസ്.ഐ. ജയകുമാരന്‍ നായര്‍, എസ്.ഐ. അജയകുമാര്‍, സി.പി.ഒ മാരായ പ്രദീപ്, ഷഫി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.