വാളയാറിൽ നാലാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയിൽ; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍, ലൈംഗിക പീഢനത്തിനിരയായതായി സംശയിക്കുന്നുവെന്ന് പോലീസ്

single-img
6 March 2017

ശരണ്യ (9)

പാലക്കാട്: വാളയാറില്‍ അട്ടപ്പളത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. ശെല്‍വപുരം ഷാജി(40) -ഭാഗ്യവതി ദമ്പതികളുടെ മകളും അട്ടപ്പാടി എ.യു.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ശരണ്യ(9)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂലിപ്പണി കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ തന്നെയാണ് വീട്ടു മുറിയുടെ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ശരണ്യയെ ആദ്യം കാണുന്നത്. ഇത്ര ഉയരത്തില്‍ കുട്ടി എങ്ങനെ കുരുക്കിട്ടുവെന്നാണ് നാട്ടുകാരുടെ സംശയം. മുതിര്‍ന്ന ആളുകള്‍ക്ക് പോലും ആരുടെയെങ്കിലും സഹായമില്ലാതെ ഉത്തരത്തിലേക്ക് എത്താത്ത സാഹചര്യത്തില്‍ ഒൻപതു വയസുകാരി എങ്ങനെ ഇതു ചെയ്തെന്നാണ് നാട്ടുകാരുടെ ചോദ്യം.

കഴിഞ്ഞ ജനുവരി 12 ന് ശരണ്യയുടെ ചേച്ചിയായ കൃതികയെയും ഇതേ രീതിയില്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒന്നര മാസത്തിനിടെ സഹോദരിമാര്‍ ഒരേ രീതിയില്‍ മരിച്ചതാണ് നാട്ടുകാരില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. കുട്ടികളെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന സംശയവുമുണ്ട്. അതേ സമയം ഇവരുടേത് കൊലപാതകമാണെന്നു സൂചിപ്പിക്കുന്ന തെളിവുകളൊന്നും തന്നെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ലഭിച്ചിട്ടുമില്ല.

കുട്ടികള്‍ പീഡനത്തിനിയായിരിക്കാനാണ് മറ്റൊരു സാദ്ധ്യത. ലൈഗിക ചൂഷണമാണോ കുട്ടികളുടെ മരണത്തിന് കാരമെന്ന് പോലീസ് അന്വേഷിച്ചുവരികയാണിപ്പോള്‍. കുട്ടികളുമായി അടുപ്പമുള്ള ബന്ധുക്കള്‍, സഹപാഠികള്‍ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നെല്ലാം പോലീസ് വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. മൂത്ത കുട്ടിയായ കൃതികയോട് അടുപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം ലൈംഗിക പീഡനത്തില്‍ മനംനൊന്തായിരിക്കാം ഇളയ കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് തങ്ങളുടെ പ്രാഥമിക നിഗമനമെന്ന് വാളയാര്‍ എസ്.ഐ പി.സി ചാക്കോ ഇ വാര്‍ത്തയോടു പ്രതികരിച്ചു.