മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു; നിലവിലുള്ള എസ്കോർട്ട് പോലീസിനു പുറമേ നാല് കമാൻഡോകളെക്കൂടി സുരക്ഷയ്ക്കായി നിയമിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തില്‍ നാല് കമാന്‍ഡോകളെക്കൂടി ഉള്‍പ്പെടുത്തി. സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ആര്‍.എസ്.എസിന്റെ വധഭീഷണി അടക്കമുള്ളവ ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ ശുപാര്‍ശകൂടി പരിഗണിച്ചാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്നാണ് സൂചന.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്ള സുരക്ഷയും വര്‍ധിപ്പിക്കും. കുമ്മനത്തിന് സുരക്ഷ ഒരുക്കാന്‍ രണ്ട് പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍.എസ്.എസ് സഹ പ്രചാര്‍ പ്രമുഖ് ഡോ. കുന്ദന്‍ ചന്ദ്രാവത്ത് പ്രസംഗിച്ചിരുന്നു. സംഭവം വിവാദമായതോടെ ചന്ദ്രാവത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് പിന്നീട് ചന്ദ്രാവത്തും പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം എന്നാണ് സൂചന.