മകളെ പീഡിപ്പിച്ചയാളെ പിതാവ് കുത്തികൊലപ്പെടുത്തി;പീഡനത്തെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്തിരുന്നു.

single-img
1 March 2017

ഹൈദരാബാദ്: മകളെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തിയ തെലങ്കാന രാഷ്ട്ര സമിതി നേതാവ് ശ്യാം സുന്ദര്‍ റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ രാജേഷ് (32) എന്നയാളെയാണ് ശ്യാം സുന്ദര്‍ കൊലപ്പെടുത്തിയത്. പീഡനത്തെ തുടര്‍ന്ന് ശ്യാം സുന്ദറിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു.

ശ്യാം സുന്ദറും നാല് പേരും ചേര്‍ന്നാണ് രാജേഷിനെ ആക്രമിച്ചത്. രാജേഷ് ബാറില്‍ നിന്ന് ഇറങ്ങുന്നതും നോക്കി ഇവര്‍ പ്രദേശത്ത് കാത്തുനില്‍ക്കുകയും ഇറങ്ങിയ ഉടന്‍തന്നെ ശ്യാം സുന്ദര്‍ രാജേഷിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.ശ്യാം സുന്ദറിനെയും സുഹൃത്തുക്കളേയും പൊലിസ് കൊലക്കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തു.

ശ്യാം സുന്ദര്‍ റെഡ്ഡിയുടെ ഇരുപത്തിരണ്ടുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് രാജേഷിനെതിരെയുള്ള കേസ്. 2015ലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് രാജേഷിനെ അറസ്റ്റ് ചെയ്തെങ്കിലും കുറച്ച് ദിവസത്തിന് ശേഷം ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി നാഗാര്‍ജ്ജുന സാഗറില്‍ ചാടി ആത്മഹത്യ ചെയ്തത്.