നടിയെ ആക്രമിച്ച കേസ്: പ്രതിയുടെ ഫോണിനായി കായലില്‍ തിരച്ചില്‍ തുടരുന്നു; പള്‍സര്‍ സുനി നടന്മാരിൽ നിന്നും പണം തട്ടി

single-img
28 February 2017


കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന ഫോണിനായുള്ള തിരച്ചില്‍ ഗോശ്രീ പാലത്തിനടിയിലെ കായലില്‍ തുടരുന്നു. പ്രതിയുടെ മൊഴിയനുസരിച്ച് നാവികസേനയുടെ മുങ്ങല്‍ വിദഗ്ദരെ എത്തിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.

സംഭവം നടന്ന രാത്രി ഫോണ്‍ നശിപ്പിക്കുന്നതിനായി ഗോശ്രീ പാലത്തിനു മുകളില്‍നിന്ന് ഫോണ്‍ താഴേയ്ക്ക് എറിഞ്ഞു എന്നായിരുന്നു പള്‍സര്‍ സുനി പൊലീസിനു നല്‍കിയ മൊഴി. ഇതനുസരിച്ചാണ് പൊലീസ് ഇവിടെ പരിശോധന നടത്തുന്നത്. സ്ഥലം കാണിച്ചുകൊടുക്കുന്നതിന്ായി പ്രതികളായ പള്‍സര്‍ സുനിയെയും വിജീഷിനെയും ഇവിടേക്കെത്തിച്ചിട്ടുണ്ട്.

നടിക്കെതിരെ നടന്ന ആക്രമണത്തിന്റെ നിര്‍ണ്ണായക തെളിവാണ് കായലില്‍ കളഞ്ഞുവെന്ന് പറയപ്പെടുന്ന ഈ മൊബെല്‍ ഫോണ്‍. അതുകൊണ്ടുതന്നെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടത്തുക എന്നത് കേസിന്റെ നിലനില്‍പിന് അനിവാര്യവുമാണ്. ഈ സാഹചര്യത്തിലാണ് ഏതുവിധേനെയും ഫോണ്‍ കണ്ടത്തുക എന്ന ലക്ഷ്യത്തോടെ പോലീസ് തിരച്ചില്‍ തുടരുന്നത്.

പള്‍സര്‍ സുനിയുടെ വലയില്‍ കുടുങ്ങിയത് ആരെയൊക്കെ??
കൊച്ചിയില്‍ നടിയെ ആക്രമിച്ച് സ്വകാര്യദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പിടിയിലായതൊടെ സിനിമാ മേഖലയിലെ പല പ്രമുഖര്‍ക്കും സമാന അനുഭവമുണ്ടായതായ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ബ്ലാക്‌മെയിലിങിലൂടെ പലരില്‍ നിന്നായി പള്‍സര്‍ സുനി ലക്ഷങ്ങളാണ് തട്ടിയെടുത്തതെന്നും പറയപ്പെടുന്നു.പ്രമുഖ സംവിധായകരുടെ ഭാര്യമാരും ഇതില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. പലരും മാനഹാനി ഭയന്നാണ് തങ്ങളുടെ ദുരനുഭവം പുറത്തുവിടാതിരുന്നത്.
സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരെയും വിശ്വാസത്തിലെടുപ്പിക്കാനുള്ള സുനിയുടെ വിരുതിലാണ് പലരും വീണുപോവുന്നത്. വെറുമൊരു ഡ്രൈവറാണെങ്കിലും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തുക്കുന്ന സുനിയോട് സെറ്റിലെ നടീനടന്മാര്‍ പെട്ടെന്ന് തന്നെ അടുക്കുന്നു.ഇങ്ങനെയുള്ളവരെ അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ബ്ലാക്‌മെയിലിങിലൂടെ സുനി തന്റെ വലയില്‍ വീഴ്ത്തുന്നത്.പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സിനിമാമേഖലയിലെ ഏതൊക്കെ പ്രമുഖര്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടെന്ന് പുറത്തുവരാനിരിക്കുന്നതെയുള്ളൂ.