കപട വേഷക്കാരായ ക്രിസ്ത്യാനിയേക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്ന് പോപ്പ് ഫ്രാന്‍സിസ്
കപട വേഷക്കാരായ വിശ്വാസികളെ വിമർശിച്ച് പോപ്പ് ഫ്രാന്‍സിസ്.ജനങ്ങളെ ചൂഷണം ചെയ്യുന്ന ക്രിസ്ത്യാനി കപടവേഷക്കാരനാണ്. വൃത്തികെട്ട വ്യാപാരമാണ് അവര്‍ നയിക്കുന്നത്. വിശ്വാസികളില്‍ ചിലര്‍ അത്തരക്കാരായിരിക്കുന്നു.അത് ഖേദകരമാണ്.ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.പ്രഭാതപാര്‍ത്ഥനയ്ക്കിടെയാണ് വിശ്വാസികള്‍ക്കിടയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ പോപ്പിന്റെ പരാമര്‍ശം.
ശരിയായ കൂലി കൊടുക്കാറില്ല, അവരെ ചൂഷണം ചെയ്യുന്നു, വൃത്തികെട്ട ബിസിനസ്സ് ചെയ്യുന്നു മറ്റുള്ളവരുടെ പണം കവരുന്നു പക്ഷേ താന്‍ ഒരു ക്രിസ്ത്യാനിയാണ്, കുര്‍ബാന കൂടാറുണ്ട്, വിശ്വാസ സംഹിതയുമായി ചേര്‍ന്ന് പോകാറുണ്ട്എന്നൊക്കെ വിശ്വാസികള്‍ നിരന്തരം പറയും. ഓരോ ദിവസവും എത്രയോ തവണ ഇത്തരം വാക്കുകള്‍കേട്ടുകൊണ്ടിരിക്കുന്നു. ഇവര്‍ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്. അത് യഥാര്‍ത്ഥ വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നു പോപ്പ് പറഞ്ഞു.
മാര്‍പാപ്പയായി ചുമതലയേറ്റ കാലം മുതല്‍ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ട് പോപ്പ് ഫ്രാന്‍സിസ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. സ്വതന്ത്ര വിപണിയെ വിമര്‍ശിച്ചതും മുതലാളിത്തം അസന്തുലിതാവസ്ഥയുടെ സ്രോതസ്സാണെന്ന വിലയിരുത്തലും ഒക്കെ അദ്ദേഹം ഒരു ഇടതുപക്ഷക്കാരനാണോ എന്ന അഭ്യൂഹം ശക്തിപ്പെടുത്തിയിരുന്നു.