ഖജനാവില്‍ നിന്ന് കോടികൾ ചിലവഴിച്ച് വഴിപാട്; തെലങ്കാന മുഖ്യനെതിരെ കോൺഗ്രസ് കോടതിയിലേക്ക്
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. ഖജനാവില്‍ നിന്ന് കോടികൾ ചിലവഴിച്ച് വഴിപാടുകൾ നടത്തിയ മുഖ്യമന്ത്രിക്ക് എതിരെ ഹൈക്കോടിതിയിൽ ഹർജി ഫയൽ ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് മാരി ശശിധർ റെഡ്‌ഡിയാണ് അറിയിച്ചത്.
കോമൺ ഗുഡ് ഫണ്ടി(സി.ജി.എഫ്)ന്റെ ഭാഗമായി സ്വരൂപിച്ച് ഫണ്ടുകൾ നിന്നുള്ള തുക പുരാതനമായ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വരുമാനമാർഗമില്ലാത്ത അന്പലങ്ങൾ സാന്പത്തിക സഹായം നൽകാനുമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ അതിൽ നിന്നും അഞ്ച് കോടി ചെലവാക്കി സന്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിൽ സ്വർണാഭരണങ്ങൾ സമർപ്പിച്ചത് അനധികൃതമാണ്. സി.ജി.എഫ് ഉപയോഗിച്ച് വ്യക്തിപരമായ നേർച്ചകൾ നടത്തുന്നത് നിയമത്തിനെതിരാണ് മാത്രമല്ല ഭരണഘടനാവിരുദ്ധവുമെന്ന് റെഡ‌്‌ഡി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച തിരുപ്പതി തിരുമല വെങ്കടേശ്വരക്ഷേത്രത്തിന് 5.59 കോടി രൂപയ്ക്കുള്ള സ്വര്‍ണാഭരണങ്ങള്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു വഴിപാടായി സമര്‍പ്പിച്ചിരുന്നു. പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിനായാണ് റാവു വഴിപാട് നേര്‍ന്നത്. ചൊവ്വാഴ്ച രാത്രിയാണ് രണ്ട് പ്രത്യേക വിമാനങ്ങളില്‍ മുഖ്യമന്ത്രിയും ഭാര്യയും മക്കളും ആറ് സഹോദരിമാരും പേരക്കുട്ടികളും മന്ത്രിമാരുമടങ്ങുന്ന സംഘം തിരുപ്പതിയിലെത്തിയത്.
സമര്‍പ്പിച്ച ആഭരണങ്ങള്‍ക്ക് പത്തൊമ്പതുകിലോ ഭാരമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇവിടെ ഇത്രയും സ്വര്‍ണം ഒന്നിച്ചുകിട്ടുന്നത് ആദ്യമായിട്ടാണെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.
ഇതിനു പിന്നാലെ 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത മീശയുടെ രൂപമാണ് അദ്ദേഹം വഴിപാടായി നല്‍കിയത്. വെള്ളിയാഴ്ച ക്ഷേത്രദര്‍ശനത്തിനെത്തിയ വേളയിലാണ് 70,000 രൂപ ചിലവിട്ട് സ്വര്‍ണമീശ വഴിപാടായി നല്‍കിയത്.