പനീര്‍ ശെല്‍വത്തോടുള്ള സമീപനത്തില്‍ മാറ്റം വരുന്നു; പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന് എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ഡപ്യൂട്ടി ജോയിന്റ് സെക്രട്ടറി ടി.ടി.വി ദിനകരന്‍
ചെന്നൈ: പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പാർട്ടിയിൽ തിരിച്ചുവരാമെന്നും മാതൃവാത്സല്യത്തോടെ തിരിച്ചെടുക്കുമെന്നും എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ഡപ്യൂട്ടി ജോയിന്റ് സെക്രട്ടറി ടി.ടി.വി ദിനകരന്‍ പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചു വരുന്ന എല്ലാവരെയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പര്യടനം നടത്തുന്നതിനെക്കുറിച്ച് ഇതുപോലുള്ള വെല്ലുവിളികള്‍ പാര്‍ട്ടി ഒരുപാട് നേരിട്ടിട്ടുണ്ടെന്നും ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പനീശെല്‍വത്തോടൊപ്പം പാര്‍ട്ടി വിട്ട എം.എല്‍.എ.മാര്‍ അമ്മയുടെ വഴികളില്‍ നിന്നും വ്യതിചലിച്ചവരാണെന്നും ദിനകരന്‍ കൂട്ടിച്ചേർത്തു.
എ.ഐ.എ.ഡി.എം.കെ സ്ഥാപിച്ചതു മുതല്‍ ഡി.എം.കെ.യാണ് പാര്‍ട്ടിയുടെ മുഖ്യശത്രു എന്നും എ.ഐ.എ.ഡി.എം.കെയുടെ ഭരണത്തെ തകര്‍ക്കാനാണ് ഡി.എം.കെ. പനീര്‍ശെല്‍വത്തെയും മറ്റ് എം.എല്‍.എ.മാരെയും കൂട്ടുപിടിച്ചതെന്നും ദിനകരന്‍ ആരോപിച്ചു.
ഫെബ്രുവരി അഞ്ചിനാണ് ശശികല പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് മുതല്‍ ഒ. പനീര്‍ശെല്‍വം പാര്‍ട്ടിയുമായി ഇടഞ്ഞിരിക്കുകയാണ്.