അമേരിക്കയിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു;രാജ്യം വിട്ട് പോകണമെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം
കൻസാസ്: അമേരിക്കയിൽ ഇന്ത്യക്കാരനായ യുവ എൻജിനീയർ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്ല(32)യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹത്ത് വാറംഗൽ സ്വദേശി അലോക് മഡസാനിക്കും (32) വെടിയേറ്റു.ബുധനാഴ്ച്ച രാത്രിയാണ് സംഭവം. 51 വയസ്സുള്ള മുന്‍ നാവികസേനാ ഉദ്യോഗസ്ഥന് ആഡം പുറിന്റോണ്‍ ആണ് അക്രമി. വെടി വെക്കുന്നതിന് മുമ്പ് ഇയാള്‍ ‘എന്റെ രാജ്യം വിട്ടുപോകൂ’ എന്ന് ആക്രോശിച്ചതായാണ് റിപ്പോര്‍ട്ട്.
വെടിവയ്പ് തടഞ്ഞ യുഎസ് പൗരനായ ഇയാൻ ഗ്രില്ലോട്ടിനും പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. സംഭവത്തിനു ശേഷം പ്രതി ആദം ഇവിടെനിന്നും കടന്നു കളഞ്ഞു. അഞ്ചു മണിക്കൂറത്തെ തെരച്ചിലിനു ശേഷം മിസോറിയിൽനിന്നും ഇയാളെ പോലീസ് പിടികൂടി. ശ്രീനിവാസ് കുച്ചിബോട്ല കൻസാസിലെ ഒലാതെയിൽ ഗാർമിൻ ഹെഡ്ക്വാട്ടേഴ്സിൽ ജിപിഎസ് സിസ്റ്റംസ് നിർമിക്കുന്ന കന്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. 2014 ൽ ആണ് ശ്രീനിവാസ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ സുനയന ദുമലയും ഇവിടെ ഒരു കന്പനിയിൽ ജോലി ചെയ്തുവരികയാണ്. സംഭവം അറിഞ്ഞയുടനെ ഇന്ത്യൻ എംബസി രണ്ട് ഉദ്യോഗസ്ഥരെ കൻസാസിലേക്ക് അയച്ചു.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം അമേരിക്കയില്‍ ന്യൂനപക്ഷങ്ങള്‍ക്കും വിദേശീയര്ക്കുമെതിരെ ആക്രമണം വര്‍ധിച്ചതിനിടെയാണ് ഇന്ത്യയ്ക്കാരന്‍ കൊല്ലപ്പെട്ടിരിക്കുന്നത്.