ഫേസ്ബുക്കിലൂടെ വീണ്ടും അപമാനിയ്ക്കാൻ ശ്രമം;അനീഷിന്റെ ആത്മഹത്യാ കുറിപ്പില്‍ രണ്ട് പേരുകൾ;പോലീസ് കേസെടുത്തു
അഗളി: സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു. അഗളി പോലീസാണ് കേസെടുത്തത്. അഗളി കാരറ പള്ളത്തുവീട്ടിൽ അനീഷിന്റെ (22) മരണവുമായി ബന്ധപ്പെട്ടാണ് പോലീസ് കേസെടുത്തത്.
അനീഷ് തൂങ്ങിമരിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശികളായ ധനേഷ്, രമേശ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ ഈ രണ്ടുപേരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അനീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അഗളി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. അനീഷിനെയും കൂട്ടുകാരിയെയും ആക്രമിച്ച കേസിലെ പ്രതികള്‍ കൂടിയാണ് ഇവര്‍.
അനീഷിനെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ഫേസ്ബുക്കിലൂടെ വീണ്ടും അപമാനിക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ അനീഷിന് മനോവിഷമം ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. തന്നെ ഫേസ്ബുക്കിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അനീഷ് പോലീസിനെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് അനീഷിനെ വീടിനു സമീപത്തെ കൃഷിയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീയെയും പുരുഷനെയും മര്‍ദിച്ചു ഭീഷണിപ്പെടുത്തി ചേര്‍ത്തുനിര്‍ത്തി വീഡിയോ എടുത്തു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 14ന് അഴീക്കല്‍ ബീച്ചില്‍ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരും സുഹൃത്തുക്കളുമായ ശൂരനാട് സ്വദേശി പത്തൊന്‍പതുകാരിയും പാലക്കാട് സ്വദേശിയായ യുവാവും വൈകിട്ടാണു ബീച്ചിലെത്തിയത്.
ബീച്ചില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോള്‍ സദാചാര ഗുണ്ടാസംഘം അക്രമിച്ചെന്നായിരുന്നു പരാതി. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതു തടഞ്ഞ യുവാവിനെ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതിയും യുവാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു.