തട്ടിക്കൊണ്ടുപോകല്‍ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞതായി നടി;അന്വേഷണം സിനിമാരംഗത്തേക്കും

single-img
20 February 2017


കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി. വാഹനത്തില്‍ വെച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായും സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും അവര്‍ പോലീസിന് മൊഴിനല്‍കി.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി രക്ഷപെട്ടതിൽ നിർമാതാവായ ആന്റോ ജോസഫിനു പങ്കില്ലെന്ന് പി.ടി. തോമസ് എംഎല്‍എ പറഞ്ഞു. പൊലീസിന്റെയും സംവിധായകന്റെയും തന്റെയും മുന്നിൽവച്ചാണ് ആന്റോ ജോസഫ് ഫോൺ ചെയ്തത്. സുനി ഫോൺ എടുത്തപ്പോൾ ആന്റോ ജോസഫ് എസിപിക്കു ഫോൺ കൈമാറി. എന്നാൽ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോൺ ബന്ധം വിച്ഛേദിച്ചെന്നും പി.ടി. തോമസ് അറിയിച്ചു.

സുനി മുഖം മറച്ചാണ് കാറില്‍ കയറിയത്. ഇടയ്ക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ താന്‍ സുനിയെ തിരിച്ചറിഞ്ഞു. നീ സുനിയല്ലേ എന്ന് ചോദിച്ചപ്പോളാണ് ഇത് ക്വട്ടേഷനാണെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫഌറ്റില്‍ കൊണ്ടു പോയി ഉപദ്രവിക്കുമെന്ന് സുനി പറഞ്ഞതായും നടി മൊഴി നല്‍കി.

നടിയെ അങ്കമാലി അത്താണിക്കു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നടി ഇപ്പോൾ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് സ്ഥലത്തു നിന്നു കൊച്ചിയിലേക്കു കാറിൽ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സിനിമാ നിർമാണ കമ്പനി ഏർപ്പാടാക്കിയ കാറിലായിരുന്നു നടിയുടെ യാത്ര. വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണു പ്രതികൾ നടിയുടെ കാർ തടഞ്ഞത്.

പിന്നീട് ഇവരെ തമ്മനം, ചക്കരപ്പറമ്പ്, വെണ്ണല പ്രദേശങ്ങളിലെ ഇടറോഡുകളിലൂടെ കാറിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണു നടി നൽകിയ സ്ഥല വിവരണത്തിൽ നിന്നു പൊലീസിന്റെ അനുമാനം. പത്തര മണിയോടെ കാക്കനാട് വാഴക്കാല ഭാഗത്ത് ഇവരെ വിട്ട് പ്രതികൾ മറ്റൊരു വാഹനത്തിൽ കടന്നു കളയുകയായിരുന്നു. തുടർന്ന് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിൽ നടി രക്ഷതേടി എത്തുകയായിരുന്നു.

അതേസമയം സംഭവത്തില്‍ അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തേത്തുടര്‍ന്ന്‌ നായകനടന്‍ കണക്കുതീര്‍ക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ്‌ അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ടെന്നാണു സൂചനകൾ. റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടു സംബന്ധിച്ച വ്യക്‌തമായ വിവരം കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷം പുറത്തുവിടുമെന്നാണ്‌ പോലീസ്‌ നിലപാട്‌. ഭീഷണിപ്പെടുത്തി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയെടുക്കല്‍ മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്നു പോലീസിന്‌ ആദ്യമേ വിവരം ലഭിച്ചിരുന്നു. നടിയോടു വ്യക്‌തിപരമായി പ്രശ്‌നമുണ്ടായിരുന്ന മറ്റുചില സിനിമാ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. നടിയുടെ വിവാഹം ഉറപ്പിച്ചിരുന്ന സാഹചര്യത്തിലുണ്ടായ അക്രമത്തിനു മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോയെന്നും പോലീസ്‌ അന്വേഷിക്കുന്നു.