അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികലയ്ക്ക് കനത്ത തിരിച്ചടി; 4 വർഷത്തെ തടവ് ശിക്ഷ ശരി വച്ച് സുപ്രീം കോടതി, കൂടാതെ 10 കോടി രൂപ പിഴയും
ന്യൂഡൽഹി: അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്ക് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കനത്ത തിരിച്ചടി. കർണാടക ഹൈക്കോടതി ഉത്തരവ് റദ്ധാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയിന്മേലാണ് നാല് വർഷം തടവ് ശിക്ഷയും 10 കോടി രൂപ പിഴയും സുപ്രീംകോടതി ശരി വച്ചത്.
പ്രതികളോട് നാലാഴ്ചയ്ക്കകം ബംഗളൂരു കോടതിയിൽ കീഴടങ്ങാനും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ് റോയി എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, വളർത്തുമകൻ സുധാകരൻ, ശശികലയുടെ ബന്ധു ഇളവരശി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ജയലളിത മരിച്ചുപോയതിനാൽ അവർക്കെതിരേയുള്ള ശിക്ഷ ഇനി നിലനിൽക്കില്ല. ശശികല ഉൾപ്പടെയുള്ള പ്രതികൾ അഴിമതി നടത്തിയെന്നും പ്രേരണക്കുറ്റം ഗൂഢാലോചന എന്നിവ തെളിഞ്ഞുവെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
രാഷ്ട്രീയലോകം ആകാംഷയോടെ കാത്തിരുന്ന വിധി പുറത്തു വന്നതോടെ ഒ.പനീർശെൽവം തമിഴ്നാട്ടിൽ കൂടുതൽ കരുത്തനാകുമെന്ന് ഉറപ്പായി. ശിക്ഷ സുപ്രീം കോടതി ശരിവച്ചതോടെ മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ ശശികലയ്ക്ക് ഇനി കഴിയില്ല. 10 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയാതെ വരും. ഇതോടെ ശശികലയുടെ രാഷ്ട്രീയ ഭാവി ആരംഭത്തിൽ തന്നെ അടഞ്ഞ അവസ്ഥയിലായി.
1991-ൽ ഒരു രൂപ ശന്പളം പറ്റി മുഖ്യമന്ത്രിയായ ജയലളിതയുടെ സ്വത്ത് 1996-ൽ 66.5 കോടിയായതിനെ ചോദ്യം ചെയ്ത് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയാണ് കേസിന്‍റെ തുടക്കം. 18 വർഷം നീണ്ട വിചാരണക്കൊടുവിൽ 2014 സെപ്റ്റംബറിൽ ജയലളിതയ്ക്കും തോഴി ശശികല, സുധാകരൻ, ഇളവരശി എന്നിവരെ ബംഗളൂരിലെ പ്രത്യേക കോടതി നാലു വർഷം തടവിനും 10 കോടി രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരേ നൽകിയ അപ്പീലിൽ കർണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.
തുടർന്ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ സുപ്രീം കോടതി കഴിഞ്ഞ ജൂണിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവച്ചിരിക്കുകയായിരുന്നു. കേസിൽ വേഗത്തിൽ വിധി പറയണമെന്നും കർണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നു