പനീര്‍സെല്‍വത്തിന് പിന്തുയേറുന്നു; ശശികല ആശങ്കയില്‍

single-img
12 February 2017

 

 

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് പിന്തുണയേറുന്നു.ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ തുടരുകയാണ്. ആകെ 10 എംപിമാര്‍ ശശികല ക്യാപില്‍നിന്ന് കൂറുമാറി പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നു. തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍, പെരുമ്പള്ളൂര്‍ എംപി ആര്‍.പി. മരുതുരാജ, വില്ലുപുരം എംപി എസ്.രാജേന്ദ്രന്‍ എന്നിവരാണ് ഏറ്റവും ഒടുവിലായി പനീര്‍സെല്‍വം ക്യാംപിലെത്തിയ ലോക്സഭാംഗങ്ങള്‍. ഇതോടെ, പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡിഎംകെയിലെ ലോക്സഭാംഗങ്ങളുടെ എണ്ണം പത്തായി. നാമക്കല്‍ എംപി പി.ആര്‍. സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍, തിരുപ്പൂര്‍ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആര്‍.വനറോജ എന്നിവരാണ് പനീര്‍സെല്‍വത്തിനൊപ്പമുള്ള മറ്റ് ലോക്സഭാംഗങ്ങള്‍. രാജ്യസഭാംഗം ആര്‍.ലക്ഷ്മണനും പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

തനിക്കു പിന്തുണ ഉറപ്പാക്കാന്‍ ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ ഇരുപതോളം പേര്‍ തങ്ങളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതായാണു സൂചന. നിലവില്‍ ഏഴ് എംഎല്‍എമാരാണ് പരസ്യമായി പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. എംഎല്‍എമാരെ ശശികല തടവിലാക്കിയിരിക്കുകയാണെന്ന് പനീര്‍സെല്‍വം വിഭാഗം ആരോപിച്ചിരുന്നു. ഡിംഎംകെ സഖ്യത്തിന്റെ പിന്തുണയ്ക്കൊപ്പം 11 എംഎല്‍എമാര്‍ കൂടി ശശികല ക്യാംപില്‍നിന്ന് കൂറുമാറിയാല്‍ പനീര്‍സെല്‍വത്തിന് സഭയില്‍ വിശ്വാസവോട്ടു നേടാവുന്നതേയുള്ളൂ. ഇതിനിടെ ശശികല ഇന്ന് വീണ്ടും കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍എമാരെ കാണും. 128 എംഎല്‍എമാരെ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്നാണ് ശശികല ക്യാമ്പിന്റെ അവകാശവാദം

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ വി.കെ. ശശികലയ്ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രണ്ടു മന്ത്രിമാര്‍ക്കു പിന്നാലെ ശശികലയുടെ വിശ്വസ്തന്‍ സി. പൊന്നയ്യനും പനീര്‍സെല്‍വത്തിനു പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് പൊന്നയ്യന്‍. വിദ്യാഭ്യാസ മന്ത്രി കെ.പണ്ഡ്യരാജന്‍, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവരാണ് പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയ മന്ത്രിമാര്‍. നടന്‍ ശരത് കുമാറും പനീര്‍സെല്‍വത്തിനു പിന്തുണയുമായി രംഗത്തെത്തി.സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ശശികല സംഘത്തില്‍പ്പെട്ടയാളാണ് മന്ത്രി പാണ്ഡ്യരാജന്‍.