”എഴുത്തുകാര്‍ നാവ് ഇന്‍ഷുര്‍ ചെയ്യണം,നമ്മള്‍ ലോകത്തോടാണ് സംസാരിക്കുന്നത് നാവില്ലാത്ത ജനതയായി നമ്മള്‍ മാറരുത്” എം.മുകുന്ദന്‍

single-img
10 February 2017

 

 

കാസര്‍ഗോഡ്: കേരളത്തിലെ എഴുത്തുകാര്‍ നാവ് ഇന്‍ഷുര്‍ ചെയ്യണമെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ലോകത്തോട് സംസാരിക്കുന്നയാളാണ് എഴുത്തുകാരന്‍.  സംസാരിക്കാന്‍ ഭാഷവേണം. നാവ് വേണം. ആരെയും നിശബ്ദരാക്കണമെങ്കില്‍ എളുപ്പവഴി നാവ് വെട്ടുകയെന്നതാണെന്നും എം. മുകുന്ദന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് തുടങ്ങിയ ‘ജനസംസ്‌കൃതി’ ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൊബേല്‍ ജേതാവായ കൂറ്റ്സെയുടെ നോവലിലെ കഥാപാത്രമായ ആഫ്രിക്കന്‍ അടിമ ലോകത്തോട് സംസാരിക്കാതിരിക്കാന്‍ ഉടമസ്ഥന്‍ അയാളുടെ നാവ് വെട്ടിക്കളയുന്നുണ്ട്.  ഈ അടിമക്ക് സംഭവിച്ചകാര്യം ഒരു പക്ഷേ നാളെ നമ്മുടെ എഴുത്തുകാര്‍ക്ക് സംഭവിച്ചേക്കാം. എന്റെ പ്രായത്തില്‍ ഇന്‍ഷുറന്‍സ് സാധ്യമാണോ എന്നറിയില്ല. 70 കഴിഞ്ഞ ഒരാളാണ്.  പക്ഷേ, ഒരുപാട് ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. അവരാണ് ഇനി ജനങ്ങളോട് സംസാരിക്കേണ്ടത്.നമ്മള്‍ ചെയ്യേണ്ടത് പ്രതിരോധത്തിന്റെ മഹാസഖ്യം ഉണ്ടാക്കുക എന്നുള്ളതാണ്.  ഒരുപാട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  എന്നാല്‍, അവയൊക്കെ പലഭാഗത്ത് ചിതറിയരീതിയിലാണെന്നും മുകുന്ദന്‍ പറഞ്ഞു.