ശശികലയുടെ സത്യപ്രതിജ്ഞക്കായി ഒരുക്കങ്ങൾ പൂർത്തിയായി;അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി വിധി വന്ന ശേഷം സത്യപ്രതിജ്ഞ നടത്തിയാല്‍ മതിയെന്ന് ഗവർണ്ണർക്ക് നിയമോപദേശം
തമിഴ്നാട് മുഖ്യമന്ത്രിയായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ.ചൊവ്വാഴ്ച സത്യപ്രതിജ്ഞ നടക്കാനിടയില്ല.തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച ഇതു സംബന്ധിച്ച് നിയമോപദേശം തേടിയതോടെയാണ് കാര്യങ്ങള്‍ സംശയത്തിന്റെ നിഴലിലായത്.
സത്യപ്രതിജ്ഞ ചെയ്യാനായി സമയം ഗവര്‍ണര്‍ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്തു. അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി കോടതിവിധി ശശികലയ്ക്ക് എതിരാണെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കകം രാജിവെക്കേണ്ട സ്ഥിതിയുണ്ടാവുമെന്നും അതിനാല്‍ ഒരാഴ്ച കാത്തിരിക്കുന്നതായിരിക്കും നല്ലതെന്നമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. ഇതോടെ സത്യപ്രതിജ്ഞ ഓരാഴ്ച്ചയെങ്കിലും നീണ്ടേയ്ക്കും.
ഡല്‍ഹിയിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച മുംബൈയിലേക്ക് മടങ്ങിയിരുന്നു. ഗവര്‍ണര്‍ സംസഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് എ.ജിയോട് വിവരം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.