മരണത്തിന് മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നു; ജയലളിതയെ പോയ്‌സ് ഗാര്‍ഡനില്‍ നിന്നും തള്ളിയിട്ടെന്ന ഗുരുതര ആരോപണവുമായി എ.ഐ.എ.ഡി.എം.കെ മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍

single-img
7 February 2017

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്‍ക്കുന്നത് അനിശ്ചിതത്തിലായിരിക്കുന്ന സഹാചര്യത്തില്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എ.ഐ.എ.ഡി.എം.കെ മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍.ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാണ്ഡ്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജയലളിത ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സപ്തംബര്‍ 22ന് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി. വാക്കുതര്‍ക്കത്തിനു പിന്നാലെ ജയലളിതയെ ആരോ പിറകില്‍ നിന്നും പിടിച്ചുതള്ളി. ഇതിനുശേഷം ഏറെ നേരം കഴിഞ്ഞാണ് ജയലളിതയെ ആശുപത്രിയിലേക്കു കൊണ്ടുപോയതെന്നും പാണ്ഡ്യന്‍ പറയുന്നു. ആശുപത്രിയില്‍ ജയലളിതയ്ക്ക് നല്ല ചികിത്സ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിയുക്ത മുഖ്യമന്ത്രി ശശികലയ്ക്ക് ജയലളിത മരിച്ചപ്പോള്‍ ഒരിറ്റു കണ്ണീരുപോലും വന്നില്ലെന്നും പാണ്ഡ്യന്‍ പറയുന്നു. ജയലളിതയുടെ മരണത്തില്‍ വിഷമമുണ്ടായിരുന്നെങ്കില്‍ അവര്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇനി എ.ഐ.എ.ഡി.എം.കെയെ രക്ഷിക്കാന്‍ ശശികല മാത്രമേയുള്ളൂവെന്ന തരത്തില്‍ പാര്‍ട്ടി നേതാക്കളെക്കൊണ്ട് പാര്‍ട്ടി ചാനലിലൂടെ പറയിപ്പിക്കില്ലായിരുന്നെന്നും പാണ്ഡ്യന്‍ പറയുന്നു.

2011 ല്‍ പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും ശശികലയെ ജയലളിതയെ പുറത്താക്കിയതാണ്. അങ്ങനെയൊരാള്‍ പിന്നീട് മാപ്പ് പറഞ്ഞ് കൂടെക്കൂടുകയും ഇപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശശികല മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് ജയലളിത തന്നെ തന്നോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയാകാനും ശശികലയ്ക്ക് യാതൊരു അര്‍ഹതയുമില്ല.

ജയലളിത മരിച്ച് 20 ദിവസത്തിനുള്ളിലാണ് ശശികല അണ്ണാ ഡി.എം.കെയുടെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി. പിന്നീട് ഒരു മാസത്തിനുള്ളില്‍ നിയമസഭാ കക്ഷിയായി. ഇപ്പോള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. ഇതെല്ലാം ജയലളിതയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണെന്നും പാണ്ഡ്യന്‍ ആരോപിച്ചു. ജയലളിതയുടേയും എം.ജി.ആറിന്റെയും ആശീര്‍വാദമുള്ളതു കൊണ്ടാണ് സത്യപ്രതിജ്ഞ നടക്കാതെ പോയതെന്നും പാണ്ഡ്യന്‍ പറഞ്ഞു.

ശശികല തന്നെ ചതിച്ചെന്ന് ജയലളിത തന്നോട് പറഞ്ഞിരുന്നെന്നും പാണ്ഡ്യന്‍ പറയുന്നു. ‘ജയലളിതയുടെ മരണത്തില്‍ തുടര്‍ന്ന് ശശികല നടരാജന്‍ വേദനിച്ചിട്ടില്ല. അവരുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തണം.’ അദ്ദേഹം ആവശ്യപ്പെട്ടു. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവെച്ചു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ശശികലയുടെ ബന്ധുക്കള്‍ ഇന്ന് പാര്‍ട്ടിയില്‍ തിരിച്ചെത്തിയെന്നും പി.എച്ച്. പാണ്ഡ്യന്‍ പറഞ്ഞു.