കൈലാഷ് സത്യാര്‍ത്ഥിയുടെ ഡല്‍ഹിയിലെ വസതിയില്‍ മോഷണം;നൊബേല്‍ മെഡലും പുരസ്‌കാര തുകയും മോഷ്ടിക്കപ്പെട്ടു

single-img
7 February 2017

 

 


ന്യൂഡല്‍ഹി: നൊബേല്‍ പുരസ്‌കാര ജേതാവും സാമൂഹികപ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥിയുടെ ഡല്‍ഹിയിലെ വസതിയില്‍ മോഷണം. നൊബേല്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടു.ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സത്യാര്‍ഥിയുടെ ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അരവലിയില്‍ മോഷണം നടന്നത്.

പ്രോട്ടോകോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്‌കാരം രാഷ് ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ തനി മാതൃകയാണ് സത്യാര്‍ഥിയുടെ വീട്ടിലുണ്ടായിരുന്നത്. ഇതാണ് മോഷ് ടിക്കപ്പെട്ടത്. മോഷ് ടാക്കളെ പിടികൂടാന്‍ പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. പ്രദേശത്തെ ക്രിമിനലുകളേയും പഴയ സാധനങ്ങളുടെ ഡീലര്‍മാരേയുമെല്ലാം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

2014ല്‍ മലാല യൂസഫ്സായിക്കൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ് സത്യാര്‍ഥിക്ക് ലഭിച്ചത്.ശിശുക്ഷേമവുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കാനായി സത്യാര്‍ഥി ഇപ്പോള്‍ അമേരിക്കയിലാണ്.എന്‍ജിനീയറിങ് അധ്യാപകനായിരുന്ന കൈലാഷ് തനിക്കു ലഭ്യമാകുമായിരുന്ന സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച്്് ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയിലൂടെ ആയിരക്കണക്കിനു കുട്ടികളെയാണു പലവിധ ചൂഷണങ്ങളില്‍നിന്നും ഇതിനകം അദ്ദേഹം രക്ഷപ്പെടുത്തിയത്.