ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നിന്നും മലയാളം പുറത്തായി, കേരളത്തിന്റെ ഭാഗത്തു നിന്നും അപേക്ഷ സമര്‍പ്പിക്കാത്തതില്‍ സര്‍ക്കാരിനെതിരെ ആക്ഷേപം ഉയരുന്നു

single-img
6 February 2017


ആലപ്പുഴ: സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്) നിന്നു മലയാളം പുറത്തായതെന്നു ആക്ഷേപം. പ്രാദേശിക ഭാഷകള്‍ക്കായി മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ അപേക്ഷ നല്‍കിയപ്പോള്‍ കേരളത്തിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉയര്‍ന്നില്ലെന്നും വിമര്‍ശനമുണ്ട്.

ദേശീയ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പ്രാദേശിക ഭാഷയില്‍ എഴുതാന്‍ അവസരം ലഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്കു സഹായകമായിരിക്കും. മലയാള ഭാഷയുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി ശ്രമങ്ങള്‍ നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ തന്നെയാണു നീറ്റ് പരീക്ഷയുടെ കാര്യം സര്‍ക്കാര്‍ മറന്നത്.

പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുവേണ്ടി ഇത്തവണ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷക്കുള്ള വിജ്ഞാപനം രണ്ട് മാസത്തോളം നീട്ടിയിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ഇരിക്കുന്നത് കേരളത്തില്‍ നിന്നാണ്.

പൊതുവിദ്യാഭ്യാസ വികസനത്തിന് വേണ്ടി 800 കോടി രൂപയുടെ പദ്ധതി സംസ്ഥാനം തയ്യാറാക്കിയിരിക്കുമ്പോഴാണ് ഈ വീഴ്ച. നീറ്റ് നടത്തിപ്പു സംബന്ധിച്ചു സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഇതിനു മറുപടി നല്‍കിയപ്പോഴാണു സംസ്ഥാനങ്ങള്‍ പ്രാദേശിക ഭാഷയില്‍ എഴുതാന്‍ അനുമതി ചോദിച്ചത്.

സംസ്ഥാന ആരോഗ്യ വകുപ്പും എന്‍ട്രന്‍സ് പരീക്ഷാ കണ്‍ട്രോളറുമാണ് ഇതു സംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു വിധത്തിലുമുള്ള നീക്കവും ഉണ്ടായിട്ടില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഒറിയ, കന്നഡ ഭാഷകള്‍ അവസാനനിമിഷം ചോദ്യപേപ്പറില്‍ സ്ഥാനം നേടി. ഇനി ശ്രമിച്ചാലും നീറ്റില്‍ മലയാളം ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണു സൂചന.

മേയ് ഏഴിനു നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ തയാറാക്കി വരുന്നതേയുള്ളു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും മലയാളം ഉള്‍പ്പെടുത്തുന്നതു കേന്ദ്ര ആരോഗ്യ വകുപ്പ് പരിഗണിച്ചേക്കും. പരീക്ഷ ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡിങ് (ഒഎംആര്‍) രീതിയില്‍ അയതിനാല്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിനു മലയാളം അറിവുള്ളവരുടെ ആവശ്യവുമില്ല.