കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് തടഞ്ഞ വിധിക്കെതിരെ യുഎസ് സര്‍ക്കാര്‍ മേല്‍ കോടതിയിലേക്ക്
വാഷിംഗ്ടണ്‍ : അമേരിക്കയിലേക്ക് ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്കേര്‍പ്പെടുത്തിയത് തടഞ്ഞ കോടതി ഉത്തരവിനെതിരെ യു.എസ് സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചു. സാധുവായ വിസയുള്ളവര്‍ക്ക് ഇനി അമേരിക്കയില്‍ പ്രവേശിക്കാം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേതാണ് തീരുമാനം. ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് റദ്ദാക്കിയ വിസകള്‍ പുനഃസ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു.
സിയാറ്റില്‍ ജഡ്ജി ജെയിംസ് റോബര്‍ട്ടാണ് ട്രംപിന്റെ ഉത്തരവ് രാജ്യവ്യാപകമായി താല്‍ക്കാലികമായി തടഞ്ഞത്. കോടതി ഉത്തരവിനെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിസ റദ്ദാക്കിയ നടപടി തടഞ്ഞ യുഎസ് ഫെഡറല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളില്‍ തടഞ്ഞവരെ രാജ്യത്ത് പ്രവേശിപ്പിക്കാനുള്ള നടപടികള്‍ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും എടുത്തു തുടങ്ങി.
തീവ്രവാദികള്‍ രാജ്യത്ത് കടക്കുന്നത് തടയുക, ആഭ്യന്തര സുരക്ഷ എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വിവാദ ഉത്തരവ്. അതിനിടെ നടപടി തടഞ്ഞ കോടതി ഉത്തരവ് പരിഹാസ്യമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ക്രമസമാധാനം അസാധ്യമാക്കുന്നതാണ് ജില്ലാ ജഡ്ജി ജയിംസ് റോബര്‍ട്ടിന്റെ നിലപാട്. പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരം ലഭിക്കാത്ത രാജ്യങ്ങളില്‍ വന്‍ കുഴപ്പങ്ങളുണ്ടാകുമെന്നും ട്രംപ് ടിറ്ററില്‍ കുറിച്ചു.
കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി ശനിയാഴ്ചയാണ് സ്റ്റേ ചെയ്തത്. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദവും കോടതി തള്ളിയിരുന്നു. ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ആദ്യമായാണ്.
ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് 90 ദിവസത്തെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.
പ്രവേശന വിലക്ക് സംബന്ധിച്ച ഉത്തരവിനെതിരെ അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. വിമാനത്താവള അധികൃതര്‍ക്കുണ്ടായ ആശയക്കുഴപ്പം മൂലം നിരവധി യാത്രക്കാര്‍ വലഞ്ഞു. 60,000 ത്തോളം പേരുടെ വിസകള്‍ ഉത്തരവിനെത്തുടര്‍ന്ന് റദ്ദാക്കിയെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.