വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു ജേക്കബ്ബ് തോമസ്സിനെ മാറ്റിനിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി

single-img
3 February 2017


തിരുവനന്തപുരം:ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതില്‍ 15 കോടിരൂപ നഷ്ടം വരുത്തിയെന്ന റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. ധനവകുപ്പ് സെക്രട്ടറി കെ.എ.എബ്രഹാമാണ് റിപ്പോര്‍ട്ടു നല്‍കിയത്. ജേക്കബ് തോമസിനെതിരെ ഉന്നതതല അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു. വിഷയത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിപ്രായം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ അന്വേഷണമായതിനാല്‍ അതിനു തടസ്സമുണ്ടാകാതിരിക്കാന്‍ തക്കവണ്ണമുള്ള സംവിധാനം വേണം. ധനവകുപ്പിന്റെ ഈ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ച വകുപ്പിലെയും മറ്റുവകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കാതെ വിദേശകമ്പനിയില്‍നിന്ന് ഡ്രജര്‍ വാങ്ങാന്‍ നടത്തിയ ഇടപാടില്‍ 15 കോടി രൂപ നഷ്ടം വന്നുവെന്നതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് കെ.എം.എബ്രഹാം ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് ജേക്കബ് തോമസിനെ മാറ്റണമെന്ന ശുപാര്‍ശ പ്രകാരം റിപ്പോര്‍ട്ട് ധനമന്ത്രാലയത്തിനു കൈമാറി. ഫയലില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കുറിച്ചു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഫയല്‍ മുഖ്യമന്ത്രിയുടെ പക്കലെത്തുകയും ചെയ്തു. പക്ഷേ അതില്‍ നടപടി സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രി, കഴിഞ്ഞദിവസം പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിപ്രായം തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു