ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റി നിർത്തിയ ലക്ഷ്മി നായർക്ക് പുതിയ പദവി;ലക്ഷ്മി നായര്‍ ലോ അക്കാദമി റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായേക്കും.
ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും അഞ്ച് വർഷത്തേക്ക് മാനേജ്മെന്റ് മാറ്റി നിർത്തിയ ലക്ഷ്മി നായർക്ക് പുതിയ പദവി.ലക്ഷ്മി നായര്‍ ലോ അക്കാദമി റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായേക്കും.ലോ അക്കാഡമി ക്യാമ്പസിനു പുറത്താണു ലോ അക്കാദമി റിസര്‍ച്ച് സെന്റര്‍.
നേരത്തെ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റിയെന്നും അഞ്ച് വർഷത്തേയ്ക്ക് അവർ കോളജിൽ അധ്യാപികയായി പോലും പ്രവർത്തിക്കില്ലെന്നും മാനേജ്മെന്‍റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ലോ അക്കാഡമി ഭരണസമിതി നിയോഗിച്ച അഞ്ചംഗ സമിതി വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിശോധിച്ചുവെന്നും ഇതേതുടർന്നാണ് ലക്ഷ്മി നായർ സ്ഥാനം ഒഴിയുന്നതെന്നും മാനേജ്മെന്‍റ് അറിയിച്ചു.
മാനേജ്മെന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ 20 ദിവസമായി ലോ അക്കാഡമിക്ക് മുന്നിൽ നടത്തിവന്നിരുന്ന സമരം എസ്എഫ്ഐ അവസാനിപ്പിച്ചു.അതേസമയം ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരമുഖത്തുള്ള കെ എസ് യു,എബിവിപി, എഐഎസ്എഫ്, എംഎസ്എഫ് എന്നീ സംഘടനകൾ സമരം തുടരും.
കോളേജ് നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്നും വിദ്യാർഥിസംഘടനകൾ സമരം തുടർന്നാൽ പോലീസ് സംരക്ഷണത്തിൽ ക്ലാസുകൾ നടത്തുമെന്നും ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായർ പറഞ്ഞു.ലക്ഷ്മി നായർ ക്യാംപസില്‍ കയറില്ലെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു.
ലക്ഷ്മി നായരെ മാറ്റുമെന്ന് മാനേജ്മെന്റ് രേഖാമൂലം ഉറപ്പു നൽകിയെന്ന് എസ്എഫ്ഐ അറിയിച്ചതിനു പിന്നാലെയാണ് മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്. ലക്ഷ്മി നായരെ അഞ്ച് വർഷത്തേയ്ക്ക് ഫാക്കൽറ്റിയായിപ്പോലും കോളജിൽ ഉൾപ്പെടുത്തില്ലെന്ന് മാനേജ്മെന്റ് ഉറപ്പു നൽകിയിട്ടുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എൻ.വിജിൻ മാധ്യമങ്ങളോട് പറഞ്ഞു.