ജിഷ്ണുവിന്റെ ശരീരത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണിക്കാത്ത മുറിവുകള്‍; പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്ത്

single-img
24 January 2017

 

 

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ ദേഹത്ത് കൂടുതല്‍ മുറിവേറ്റ പാടുകളുളള ചിത്രങ്ങള്‍ പുറത്ത്. കൈയിലും അരയുടെ ഭാഗത്തുമാണ് പരിക്ക്.പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ഈ പരുക്കുകളേക്കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. കൂടാതെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയപ്പോഴും ഇത് രേഖപ്പെടുത്തിയിരുന്നില്ല. മരണശേഷം രക്തം ഒലിച്ചിറങ്ങിയതാണെന്നാണ് ഇതിനെപ്പറ്റി ഡോക്ടര്‍ പൊലീസിന് നല്‍കിയ മൊഴി.

ഇതില്‍ ദുരൂഹതയുളളതായാണ് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളുടെ ആരോപണം. നേരത്തെ മുഖത്തുണ്ടായിരുന്ന പരിക്കിന്റെ ചിത്രവും പുറത്ത് വന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടിയില്‍ ദുരൂഹതയുണ്ടെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.

 
ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളിലെ മുറിവുകള്‍ ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല. മുഖത്ത് മൂന്ന് മുറിവുകള്‍,കീഴ്ച്ചുണ്ടിലും മേല്‍ചുണ്ടിലും രണ്ട് മുറിവുകള്‍, മൂക്കിന്റെ പാലത്തില്‍ ഒരു മുറിവ് എന്നിങ്ങനെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ മുറിവുകള്‍ മരണത്തിന് മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ജിഷ്ണുവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമാക്കിയത്. ജിഷ്ണുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന മര്‍ദ്ദനമേറ്റ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അവഗണിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു