വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍; വിജിലന്‍സിന് വേഗത പോര, മുന്‍സര്‍ക്കാരിന്റെ കാലത്തെ കേസന്വേഷണങ്ങള്‍ ഒച്ച് ഇഴയുന്നത് പോലെ

single-img
17 January 2017

തിരുവനന്തപുരം: വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കേസുകളിലെ വിജിലന്‍സ് അന്വേഷണങ്ങള്‍ ഒച്ച് ഇഴയുന്നത് പോലെയാണ് നീങ്ങുന്നത്.വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്ന വാഗ്ദാനം പാലിക്കണം. വിജിലന്‍സ് എന്നാല്‍ ഏകാംഗസംവിധാനമല്ലെന്നും ഇപ്പോള്‍ വിജിലന്‍സ് എന്നാല്‍ വിജിലന്‍സ് ഡയറക്ടറിലേക്ക് മാത്രമായി കേന്ദ്രീകരിക്കുകയാണെന്നും ഇവര്‍ ഒരു ടീമായി വേണം പ്രവര്‍ത്തിക്കേണ്ടതെന്നും കാനം ചൂണ്ടിക്കാട്ടി.

വിജിലന്‍സ് സംവിധാനം പരിഷ്‌കരിക്കാന്‍ കമ്മീഷനെ വെക്കണം. അധികാരത്തിലെത്തിയാല്‍ മൂന്നു മാസത്തിനകം വിജിലന്‍സ് പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കുമെന്ന് പ്രകടനപത്രികയിലുള്ള കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

ഇക്കാര്യത്തില്‍ ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകണം. മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് അധികാരത്തില്‍ വന്നത്. അതിനാല്‍ ആ കേസുകളിലെ കുറ്റക്കാരെ കണ്ടെത്തി പൊതുസമൂഹത്തില്‍ കൊണ്ടുവരണം. കെ.എം മാണിക്കെതിരായ സൗന്ദര്യവര്‍ധക വസ്തുക്കളുടെ നികുതി കുറച്ചതും ബാര്‍കോഴ കേസും കോഴിനികുതി കുറച്ചതും അടക്കമുള്ള കേസുകളിലെ അന്വേഷണം ഇഴയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.