സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി നടി രംഭയ്‌ക്കെതിരെ പരാതിയുമായി സഹോദരന്റെ ഭാര്യ രംഗത്ത്

single-img
16 January 2017

 

സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി നടി രംഭയ്‌ക്കെതിരെ പരാതിയുമായി സഹോദരന്റെ ഭാര്യ. രംഭയുടെ സഹോദരന്‍ വാസുവിന്റെ ഭാര്യ പല്ലവിയാണ് രംഭയ്ക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ചത്. രംഭയും അവരുടെ കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നാണ് പല്ലവിയുടെ പരാതി. പല്ലവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പൊലീസ് രംഭ ഉള്‍പ്പടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

രംഭ കാനഡയില്‍ ആയിരുന്നതിനാല്‍ കേസില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ പൊലീസ് നേരിട്ടെത്തി സമന്‍സ് രംഭയ്ക്ക് കൈമാറുകയായിരുന്നു. രംഭയുടെ വിവാഹജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. മക്കളുടെ നിയമപരമായ സംരക്ഷണാവകാശം ആവശ്യപ്പെട്ട് നടി കുടുംബകോടതിയെ സമീപിച്ചെന്നായിരുന്നു വാര്‍ത്ത.

ചെന്നൈ കുടുംബകോടതിയിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളുടെയും പൂര്‍ണഅവകാശം തന്റെ പേരിലാക്കണമെന്ന് നടി അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കാനഡയില്‍ ഉള്ള ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഥനൊപ്പം ജീവിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് നടി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രംഭ കോടതിയെ സമീപിച്ചത്.

ഒക്ടോബറില്‍ രംഭ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി വിളിച്ചിരുന്നു. എന്നാല്‍ രംഭ നേരിട്ട് ഹാജരാകാത്തതിനാല്‍ കേസ് മാറ്റിവെച്ചു. 2012 മുതല്‍ രണ്ടു മക്കള്‍ക്കുമൊപ്പം തനിച്ചാണ് ചെന്നൈയില്‍ താമസമെന്നും നടി അപേക്ഷയില്‍ പറയുന്നു. ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ചാണ് രംഭ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിധി വരും വരെ ജീവനാംശം 5 ലക്ഷം രൂപ ഭര്‍ത്താവില്‍ നിന്നും ഈടാക്കിത്തരണമെന്നും രംഭ ആവശ്യം ഉന്നയിച്ചിരുന്നു.