രാത്രി 11നു ശേഷം ഹോട്ടലുകൾ പൂട്ടണമെന്ന് പറയാൻ എസ്.ഐക്ക്അധികാരമില്ലെന്ന് ഹൈക്കോടതി; ഹോട്ടല്‍ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള എസ്.ഐയുടെ നോട്ടീസ് ഭരണഘടന ഉറപ്പു നല്‍കുന്ന തൊഴിലവകാശത്തിന്റെ ലംഘനം

single-img
14 January 2017


കൊച്ചി: സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാന്‍ ഹോട്ടല്‍ പ്രവര്‍ത്തനം രാത്രി 11 വരെ മാത്രമേ പാടുള്ളൂവെന്ന എസ്.ഐയുടെ ഉത്തരവിനെതിരേ ഹൈകോടതി. രാത്രി 11നു ശേഷം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിക്കാനോ നോട്ടീസ് നല്‍കാനോ എസ്.ഐയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൊല്ലം ശക്തികുളങ്ങര സ്വദേശി രവികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. രാപ്പകല്‍ മത്സ്യബന്ധനം നടക്കുന്ന പ്രദേശത്താണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ രണ്ട് പെട്രോള്‍ പമ്പുകളും വര്‍ക്ക് ഷോപ്പുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ നോട്ടീസ് നല്‍കിയത്

പോലീസ് ആക്ട് അനുസരിച്ച് ജില്ലാ പോലീസ് മേധാവിക്ക് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊതു അറിയിപ്പു നല്‍കി നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ എസ്.ഐയ്ക്ക് ഇത്തരത്തില്‍ നോട്ടീസ് നല്‍കാന്‍ അധികാരമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും തദ്ദേശഭരണ സ്ഥാപനത്തിന്റെയും അനുമതിയും ലൈസന്‍സും വാങ്ങിയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അവരൊന്നും സമയക്രമം നിശ്ചയിച്ചിട്ടില്ല.

രാത്രിയില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ വാഹനങ്ങള്‍ റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുവെന്നും പോലീസ് പറയുന്നു. ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളില്‍ മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും പെരുകുന്നതു കണക്കിലെടുത്ത് നോട്ടീസ് നല്‍കിയതാണെന്നും പോലീസ് വിശദീകരിച്ചു.

രാത്രി 11 നു ശേഷം ഹോട്ടല്‍ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള എസ്.ഐയുടെ നോട്ടീസ് ഭരണഘടന ഉറപ്പു നല്‍കുന്ന തൊഴിലവകാശത്തിന്റെ ലംഘനമാണ്. സാമൂഹ്യവിരുദ്ധര്‍ താവളമാക്കുമെന്ന കാരണത്താല്‍ ഹോട്ടല്‍ രാത്രി 11 നുശേഷം പ്രവര്‍ത്തിക്കരുതെന്ന് പറയാന്‍ കഴിയില്ല.
ഹര്‍ജിക്കാരനായ ഹോട്ടലുടമയ്‌ക്കെതിരേ പരാതിയോ കേസോ നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ പറയാന്‍ കഴിയില്ല. കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കാനും പോലീസിന് അധികാരമുണ്ടെങ്കിലും ഇത്തരം നടപടി പാടില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.