ഹജ് തീർഥാടകർക്കുള്ള സബ്സിഡി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു;സബ്‌സിഡി നല്‍കുന്നത് പുന:പരിശോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആറംഗം കമ്മിറ്റിയെ നിയോഗിച്ചു.
ന്യൂഡൽഹി: ഹജ് തീർഥാടകർക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമം. 2022ഓടെ ഹജ് തീർഥാടകർക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്യണമെന്ന 2012ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇക്കാര്യം പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ ആറംഗ സമിതിയെ നിയോഗിച്ചു.
സബ്‌സിഡി നല്‍കുന്നതുകൊണ്ട് പ്രയോജനമുണ്ടോ അതോ അത് ഒഴിവാക്കിയാലും കുറഞ്ഞ നിരക്കില്‍ പോകാന്‍ കഴിയുമോ എന്നുമാണ് പരിശോധിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട എല്ലാവരുമായി കമ്മിറ്റി ആശയവിനിമയം നടത്തും.ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഉയര്‍ത്തിയതിന് പിന്നാലെയാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്.
30 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവ് വരുത്തിയ സൗദി ഇന്ത്യയുടെ വാർഷിക ക്വാട്ട 34,500 ആയാണ് വർധിപ്പിച്ചത്. നേരത്തെ, സബ്സിഡി തുകയായി വർഷം തോറും നൽകുന്ന 650 കോടി രൂപ ആ വിഭാഗത്തിന്റെ വിദ്യാഭ്യാസ–സാമൂഹിക ഉന്നമനത്തിനായി വിനിയോഗിക്കണമെന്നാണ് സുപ്രീംകോടതി വിധിയിൽ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.