സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കുന്നതിന് സരിത നായര്‍ക്ക് അനുമതി

single-img
12 January 2017

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കുന്നതിന് മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് സോളാര്‍ കമ്മീഷന്‍ അനുമതി നല്‍കി. ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് ജി. ശിവരാജന്‍ അധ്യക്ഷനായ സോളാര്‍ കമ്മീഷന്റെ നടപടി.

സോളാര്‍ കമ്മീഷനില്‍ ഇന്നു ഹാജരായ ഉമ്മന്‍ ചാണ്ടി മുന്‍ എം.പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ ലൈംഗീകരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് മൊഴി നല്‍കി. പക്ഷേ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സരിത നല്‍കിയ പരാതിയെ കുറിച്ചും അറിയാം. എന്നാല്‍ അന്വേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുമ്പാകെ പറഞ്ഞു.

മുന്‍പ് രണ്ടു തവണ ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. ഡിസംബര്‍ 23ന് വിസ്തരിച്ചപ്പോള്‍ ആരോപണങ്ങള്‍ എല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. എമര്‍ജിംഗ് കേരളയില്‍ ടീം സോളാര്‍ പ്രോജക്ട് ഇല്ലായിരുന്നെന്നും തന്റെ പേരില്‍ വ്യാജകത്ത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി എടുത്തുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു