അന്ധതയെ സംഗീതം കൊണ്ട് തോല്‍പ്പിച്ച വൈക്കം വിജയലക്ഷ്മി വെളിച്ചതിന്റെ ലോകത്തിലേക്ക്

single-img
10 January 2017


കോട്ടയം: അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച പ്രതിഭയാണ് വിജയലക്ഷ്മി. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയില്‍ പാടുവാനുള്ള കഴിവും വേദികളുടെയും പ്രിയ ഗായികയാക്കി.

സെല്ലുലോയ്ഡ് എന്ന സിനിമയിലെ ”കാറ്റേ കാറ്റേ നീ…’ എന്ന പാട്ടിലൂടെ സംഗീതലോകത്തേയ്ക്ക് എത്തിയ വൈക്കം വിജയലക്ഷ്മി കാഴ്ചകളുടെ ലോകത്തേയ്ക്ക്. ജന്മനാ കാഴ്ചയില്ലാതിരുന്ന വിജയലക്ഷ്മിക്ക് ചെറുതായി കാഴ്ച തിരിച്ചു കിട്ടിയെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും അറിയിച്ചു.

അധികം വൈകാതെ തന്നെ വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടുമെന്നും ഇപ്പോള്‍ പ്രകാശം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കുന്നുണ്ട്. കാഴ്ച തിരികെലഭിക്കുമെന്ന വിശ്വാസത്തിലാണ് വിജയലക്ഷ്മി.

കാഴ്ച ലഭിച്ചാല്‍ ആദ്യം തന്റെ എല്ലാ വിജയങ്ങള്‍ക്കും കൂടെ നിന്ന് തന്റെ കണ്ണായി പ്രവര്‍ത്തിച്ച അച്ഛനെയും അമ്മയെയും കാണണം.പൂര്‍ണ്ണമായും കാഴ്ച കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് വിജയലക്ഷ്മി.ഓരോ ദിവസം കഴിയുന്തോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വര്‍ധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. ഇതോടെ വിജയലക്ഷ്മിയുടെ കുടുംബവും ഏറെ പ്രതീക്ഷയിലാണ്.

ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നത്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ബാഹുബലി അടക്കമുളള ബ്രഹ്മാണ്ഡ ചിത്രത്തില്‍ പാടി തെന്നിന്ത്യയില്‍ പ്രശസ്തയായ ഗായികയായി മാറി വിജയലക്ഷ്മി.