ജിഷ്ണു കോപ്പിയടിച്ചെന്നത് കെട്ടിചമച്ച കള്ളം; സംഭവം നെഹ്റു കോളെജ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍

single-img
10 January 2017

പാമ്പാടി നെഹ്‌റു എന്‍ജിനിയറിങ് കോളേജ് ഹോസ്റ്റലില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചെന്ന നെഹ്‌റു കോളേജ് അധികൃതരുടെ വാദമാണ് പൊളിയുന്നത്. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി കോളേജ് നല്‍കിയിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കി.പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുകയോ, കൃതിമം കാണിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ അന്നേ ദിവസം തന്നെ സര്‍വകലാശാലയെ അറിയിക്കണം എന്നാണ് നിയമം.ആയതിനാല്‍ ജിഷ്ണുവിന്റെ കാര്യത്തില്‍ അങ്ങനെയൊരു കാര്യം നടന്നിട്ടില്ല എന്നതാണ് പരീക്ഷകണ്‍ട്രോള്‍ വ്യക്തമാക്കുന്നത്.

വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം തെളിവെടുപ്പിനായി നെഹ്റു കോളേജില്‍ എത്തിയപ്പോള്‍ ആണ് പരീക്ഷ കണ്‍ട്രോളര്‍ ഡോ.എസ്.ഷാബു ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്സിറ്റി രജിസ്ട്രാര് ഡോ.ജിപി പത്മകുമാറിനൊപ്പമാണ് പരീക്ഷ കണ്‍ട്രോളര്‍ കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കോളേജ് സന്ദര്‍ശിച്ചു.

കോപ്പിയടിച്ച വിഷ്ണുവിന് അധ്യാപകര്‍ പിടികൂടുകയും ഈ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ വാദിച്ചിരുന്നത്. എന്നാല്‍ ക്ലാസ്സ് റൂമില്‍ വച്ച് ജിഷ്ണുവിനെ അധ്യാപകര്‍ അപമാനിച്ചെന്നും ജിഷ്ണുവിന്റെ മൃതദേഹത്തില്‍ കണ്ട മുറിപാടുകള്‍ മര്‍ദ്ദമേറ്റതിന്റെ ലക്ഷണമാണെന്നുമാണ് ജിഷ്ണുവിന്റെ കുടുംബവും സഹപാഠികളും ആരോപിക്കുന്നത്. എന്നാല്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി കോപ്പിയടിച്ചതായി ഒരു പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുളള പരീക്ഷ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധം അവസാനിച്ചിട്ടില്ല.കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോളേജ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി ഇന്ന് തൃശൂര്‍ ഐ.ജി ഓഫീലേക്ക് രാവിലെ പത്തിന് മാര്‍ച്ച് നടത്തും. എസ്.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളില്‍ വൈകിട്ട് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന സംശയത്തിലാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നത്