ജിഷ്ണുവിന് വേണ്ടി പോരാടാന്‍ ഹാക്കർമാരും; നെഹ്‌റു കോളേജ് ശൃഖലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

single-img
10 January 2017

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് ഓഫ് എഞ്ചനീയറിംഗില്‍ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് നിരവധി സംഘടനകളും പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. അവരില്‍ നിന്നും വ്യത്യസ്തമായി നെഹ്‌റു കോളേജ് ശൃഖലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് കേരള സൈബര്‍ വാരിയേഴ്‌സ് ജിഷ്ണുവിന്റെ നീതിക്കായി പോരാടാന്‍ ഇറങ്ങിയിരിക്കുന്നത്.നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളി ഹാക്കര്‍മാര്‍.

കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് നെഹ്‌റു കേളേജ് ശൃഖലയുടെ വെബ്‌സൈറ്റില്‍ കേരള സൈബര്‍ വാരിയേഴ്‌സ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു പ്രതിഭയെ നഷ്ടപ്പെട്ടു. വിദ്യാഭ്യാസം ഇപ്പോള്‍ കച്ചവടം മാത്രമാണെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് നെഹ്‌റു കേളേജ് ശൃഖലയുടെ സൈറ്റില്‍ പോസ്റ്റ് ചെയ്തു. തങ്ങള്‍ തൃപ്തരല്ലെന്നും ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ തങ്ങള്‍ പോരാടുമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് വ്യക്തമാക്കി.നമുക്ക് നഷ്ട്ടമായി ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന ഒരു അനുജനെ, രാജ്യത്തിന് മുതല്‍ കൂട്ടാകുമായിരുന്ന ഒരു യവ്വനത്തെ. പണത്തിന്റെ വലിപ്പത്തില്‍ വിദ്യാഭ്യാസം അളന്നു കൊടുക്കുമ്പോള്‍ അതില്‍ പൊഴിഞ്ഞു പോകുന്ന ഒരുപാട് ജിഷ്ണുമാര്‍ നമുക്ക് മുന്‍പില്‍ ഉണ്ടെന്ന് കേരള സൈബര്‍ വാരിയേഴസ് സൂചിപ്പിച്ചു.

നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതെങ്കില്‍ ഇന്നത് കച്ചവടമായി.ഒരു പാട് പേരുടെ കണ്ണീര്‍ കൊണ്ട് ആ പണപെട്ടികള്‍ നിറഞ്ഞാലും മതി വരില്ല അവര്‍ക്കൊന്നും. ഇത് കണ്ടു മിണ്ടാതെ ഇരിക്കുന്നവരെ എങ്ങനെ നമുക്ക് മനുഷ്യനായി കണക്കാക്കാന്‍ പറ്റുമെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ്ബുക്കിലൂടെ ചോദിക്കുന്നു. ഈ അനീതിക്കെതിരെ പ്രതികരിക്കണമെന്നും നമ്മള്‍ ഉറക്കെ പറയും അവനെ കൊന്നത് ‘നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റുഷന്റെ തൃശ്ശൂരിലെ പാമ്പാടി എഞ്ചിനീയറിങ് കോളേജാണ്’ എന്നും കേരള സൈബര്‍ വാരിയേഴ്‌സ് വ്യക്തമാക്കി.

ഇല്ല കുഞ്ഞേ നിനക്ക് വേണ്ടി ഇവിടെ ആരും കവിത എഴുതില്ല,ഉറഞ്ഞു തുള്ളില്ല എല്ലാം പണത്തിന്റെ തൂക്കത്തില്‍ മാഞ്ഞു പോകുകയാണ്.അത് കൊണ്ട് നിനക്ക് വേണ്ടി ഞങ്ങളും ഈ സൈബര്‍ ലോകത്ത് പ്രതിഷേധിക്കുകയാണ്.നിനക്ക് നീതി വേണം നിന്റെ ഗതി നാളെ ഒരു അനുജനോ അനുജത്തിക്കോ ഉണ്ടാകാന്‍ പാടില്ല.നിന്റെ മരണത്തിനു ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് പോസ്റ്റില്‍ പറയുന്നു.

തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മേനകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവര്‍ തകര്‍ത്തിരുന്നു. ഫെയ്‌സ്ബുക്ക് ഞരമ്പന്മാര്‍ക്കെതിരെയാണ് നിലവില്‍ സൈബര്‍ വാരിയേഴ്‌സ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. മല്ലു ഹാക്കേഴ്‌സും സൈബര്‍ വാരിയേഴ്‌സും ചേര്‍ന്നൊരുക്കിയ ഹാക്കിംഗ് പണികൊടുക്കലുകള്‍ പാകിസ്താന്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല. പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്‌സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിംഗ് വീരന്മാര്‍ക്ക്. അവരാണ് ജിഷ്ണുവിന് നീതിതേടി ഈ കൃത്യം നിര്‍വഹിച്ചിരിക്കുന്നത്.