നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം:കോളജ് വിദ്യാർഥികൾ അടിച്ചുതകർത്തു;എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചുകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു.
പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെഎസ്.യു സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവർത്തകർ കോളേജ് ക്ലാസ് മുറികളും ഉപകരണങ്ങളും അടിച്ചു തകർത്തു.
കോളജികത്തു കടന്ന ഒരു വിദ്യാർഥിയെ അകത്തിട്ടു മർദ്ദിച്ചതോടെയാണ് വിവിധ ഭാഗങ്ങളിൽനിന്നു കൂടുതൽ വിദ്യാർഥികൾ അകത്തേയ്ക്ക് കടന്നത്. കെഎസ്‌യു, എംഎസ്എഫ് മാർച്ചിനു പിന്നാലെയാണ് എസ്എഫ്ഐക്കാർ കോളജിലേക്കെത്തിയത്.
കോളേജ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ജീപ്പിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു.
വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന് വൈസ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജിഷ്ണുവിന്റെ മൂക്കിന്റെ വലതുഭാഗത്തായി മര്‍ദ്ദനമേറ്റ് രക്തം കനച്ചു കിടക്കുന്നുണ്ടെന്നും ഉളളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നാണ് ബന്ധുകളുടെ ആരോപണം. കോപ്പിയടിച്ചതിന് ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.