പഞ്ചാബില്‍ അകാലി ദൾ–ബിജെപി സഖ്യത്തെ തകർത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായസർവേ;ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്ത്.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ അകാലി ദൾ–ബിജെപി സഖ്യത്തെ തകർത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായസർവേ. 56–62 സീറ്റുനേടി അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അധികാരത്തിലെത്തുമെന്നാണ് ഇന്ത്യടുഡെ–ആക്സിസ് അഭിപ്രായ സർവേയിൽ പറയുന്നത്.തെരഞ്ഞെടുപ്പില്‍ ഭരണത്തിലെത്താനായി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലായിരിക്കും പ്രധാന പോരാട്ടം നടക്കുകയെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വ്വേയില്‍ പറയുന്നു.
117 സീറ്റുകളിലേക്കാണ് തെരഞെടുപ്പ് നടക്കുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് 56 മുതല്‍ 62 വരെ സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 36 മുതല്‍ 41 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തും. അതേസമയം, ഭരണ കക്ഷിയായ ബിജെപി-ശിരോമണി അകാലിദള്‍ സഖ്യം 18 മുതല്‍ 22 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പറയുന്നു.കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 34 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ പ്രകാശ് സിംഗ് ബാദലിന് 22 ശതമാനവും കെജ്‌രിവാളിന് 16 ശതമാനവും ആളുകളുടെ പിന്തുണയുണ്ട്.