കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം എം മണി ആശംസയര്‍പ്പിച്ചത് കായികമേളയ്ക്ക്

single-img
6 January 2017


തൊടുപുഴ:ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം.മണി കായികരംഗത്തെ കുറിച്ച് വാചാലനായി പ്രസംഗം തുടര്‍ന്നപ്പോള്‍ സദസിലും വേദിയിലുമുള്ളവര്‍ ആശയക്കുഴപ്പത്തിലായി.”പി.ടി.ഉഷ, ഷൈനി ഏബ്രഹാം, പ്രീജ ശ്രീധരന്‍ തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യയ്ക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്നു പറയാം. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ്” ഇങ്ങനെയാണ് മന്ത്രിയുടെ പ്രസംഗം നീണ്ടത്.

കായികമേളയും കലാമേളയും തമ്മില്‍ മാറിപ്പോയതാണ് മന്ത്രിക്ക് പറ്റിയ അബന്ധം. കായികമാമാങ്കത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് മന്ത്രി മണി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. പ്രസംഗം നീണ്ടുപോയി വൈകാതെ കാര്യം മനസ്സിലാക്കിയ മണി കലോല്‍സവത്തെപ്പറ്റി സംസാരം തുടങ്ങി. പക്ഷെ കലോത്സവത്തെ കുറിച്ച് പറഞ്ഞുതുടങ്ങിയെങ്കിലും കറങ്ങിത്തിരിഞ്ഞ് വീണ്ടും കായികമേഖലയെക്കുറിച്ചുതന്നെയായി പ്രസംഗം. കായികോല്‍സവങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 10,45,000 രൂപ മാറ്റിവച്ചിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി വീണ്ടും കലാരംഗത്തേക്കു വന്നു.ഇത്തരം കലാമാമാങ്കത്തിലൂടെയാണ് എല്ലാവരും അറിയുന്ന വലിയ താരങ്ങളായിരിക്കുന്നതെന്നും അതിനാല്‍ കലാമാമാങ്കത്തിലൂടെ വലിയ പ്രതിഭകള്‍ ഉയര്‍ന്നു വരട്ടയെന്നും ആശംസിച്ചാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്