ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മേളക്ക് ഇന്ന് പൂനെയില്‍ കൊടി ഉയരും

single-img
4 January 2017

പൂനെ : പൂനെയില്‍ നടക്കുന്ന 62 മത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് കൊടിയുയരും. പൂനെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇത്തവണ മല്‍സരങ്ങള്‍.

ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെയാണ് സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സിന് കൊടിയേറുന്നത്. ഉച്ചകഴിഞ്ഞ് 2.30നാണ് ഇത് ആരംഭിക്കുന്നത്. തുടര്‍ന്ന് മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. മഹാരാഷ്ട്ര കായിക വകുപ്പ് മന്ത്രി വിനോദ് താവ്‌ഡെയാണ് കായികമേള ഉദ്ഘാടനം ചെയ്യുക. ഒളിംപ്യന്‍ ലളിത ബാബര്‍ മുഖ്യാതിഥിയാകും.ഡിഎവി കോളേജ് ഓഫ് മാനേജിങ് കമ്മിറ്റി, സിബിഎസ്ഇ സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷന്‍ എന്നീ പുതുനിര ഉള്‍പ്പെടെ, ആകെ 32 ടീമാണ് മല്‍സരത്തിനിറങ്ങുന്നത്.

5000 ന്റെ ഇരുവിഭാഗങ്ങളിലുമായി ഫൈനല്‍ നടക്കും. ഉദ്ഘാടന ദിനമായ ഇന്ന് രണ്ട് ഫൈനല്‍ മാത്രമേയുള്ളൂ. 41 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും ഉള്‍പ്പെട്ട സംഘമാണ് കേരളത്തിനായി കിരീടം തേടി പോയിരിക്കുന്നത്. ടീമുകളുടെ മാര്‍ച്ച്പാസ്റ്റില്‍ 79 അംഗ കേരള സംഘത്തിന്റെ പതാകയേന്തുന്നത് ടീം ക്യാപ്റ്റന്‍ സി. ബബിതയാണ്.ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിന്റെ ബിബിന്‍ ജോര്‍ജ് കേരളത്തിന്റെ സുവര്‍ണപ്രതീക്ഷയാണ്.