രണ്ട് വര്‍ഷം മുമ്പ് കാണാതായ കൃഷ്ണകുമാറിനെ പോലീസ് മര്‍ദ്ദിച്ച് കൊന്നതല്ല; മൃതദേഹഭാഗങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തി

single-img
3 January 2017

 

കൊല്ലപ്പെട്ട കൃഷ്ണകുമാര്‍(ഫയല്‍ ചിത്രം)

കൊല്ലം: ചിന്നക്കട കുളത്തില്‍ പുരയിടത്തില്‍ കൃഷ്ണകുമാറിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തു. ചിന്നക്കടയിലെ ബിവറേജസിനു സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ റോയി എന്ന കൊമ്പന്‍ റോയിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നില്‍ എന്നു തെളിഞ്ഞിരുന്നു.

2014 നവംബറില്‍ ചിന്നക്കട പൈ ഗോഡൗണ്‍ വളപ്പില്‍ പ്രതികള്‍ ചേര്‍ന്നു മദ്യലഹരിയില്‍ കൃഷ്ണകുമാറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് ഒരു മണിക്കൂര്‍ മുന്‍പു കൃഷ്ണകുമാറിനും പ്രതികള്‍ക്കുമൊപ്പം ഗോഡൗണ്‍ വളപ്പിലിരുന്നു മദ്യപിച്ച ചുമട്ടുതൊഴിലാളി അന്‍സറിന്റെ വെളിപ്പെടുത്തലാണു അന്വോഷണത്തിനു വഴിത്തിരിവുണ്ടായത്. പ്രതികളില്‍ ഒരാളുടെ മകളെ കൃഷ്ണകുമാര്‍ ശല്യപ്പെടുത്തിയതും മറ്റൊരു പ്രതിയുടെ ഭാര്യയുമായുള്ള ബന്ധവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. രാത്രി പൈ ഗോഡൗണ്‍ വളപ്പില്‍ കൃഷ്ണകുമാറും റോയിയും മുരുകനും അയ്യപ്പനും ഒരുമിച്ചിരുന്നു മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു.

പ്രതികളും കൃഷ്ണകുമാറും തമ്മില്‍ വാക്കേറ്റമുണ്ടായ സമയത്ത് ഇവിടെയെത്തിയ അന്‍സറിനെ പ്രതികള്‍ മദ്യം നല്‍കി പെട്ടെന്നു പറഞ്ഞയച്ചു. പൈ ഗോഡൗണ്‍ കെട്ടിടം പൊളിച്ചപ്പോള്‍ കൂട്ടിയിട്ടിരുന്ന കല്ലുകളും ഇരുമ്പു കഷണങ്ങളും ഉപയോഗിച്ച് ഇവര്‍ കൃഷ്ണകുമാറിനെ ആക്രമിക്കുകയായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണകുമാറിനെ 2014 നവംബര്‍ 11ന് ആണു കാണാതായത്. ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ വളപ്പില്‍ കുഴിച്ചു മൂടിയതായി മാതാവ് രാജമ്മ നല്‍കിയ പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം കൊല്ലം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു വെളിപ്പെടുത്തല്‍.