പേടിഎമ്മിനെ സഹായിക്കാന്‍നാണ് മെട്രോ സ്റ്റേഷന്‍ ക്യാഷ് ലെസ് ആക്കിയത് : കെജ്രിവാള്‍

single-img
2 January 2017

ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ ഡല്‍ഹി മെട്രോ റെയില്‍വേയിലെ 10 സ്റ്റേഷനുകള്‍ ക്യാഷ് ലെസ് ആക്കിയതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാന സര്‍ക്കാറിന്റെ അറിവില്ലാതെയാണ് സംഭവം നടന്നത്. നിര്‍ബന്ധിതമായാണ് പദ്ധതി നടപ്പാക്കിയതെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കെജരിവാള്‍ പറഞ്ഞു.

രോഹിണി ഈസ്റ്റ്, രോഹിണി വെസ്റ്റ്, എം.ജി റോഡ് സ്റ്റേഷന്‍, മയൂര്‍ വിഹാര്‍ ഫാസല്‍, നിര്‍മാണ്‍ വിഹാര്‍, തിലക് നഗര്‍, ജനക്പുരി വെസ്റ്റ്, നോയിഡ സെക്ടര്‍ 15, നെഹ്‌റു പ്‌ളേസ്, കൈലാശ് കോളനി എന്നീ സ്റ്റേഷനുകളിലാണ് കറന്‍സിരഹിത ഇടപാട് ഏര്‍പ്പെടുത്തിയത്. പേടിഎം കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനോട് (ഡി.എം.ആര്‍.സി) ഉത്തരവിന്‍ന്റെ ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെജ്രിവാള്‍ അറിയിച്ചു.

പേടിഎമ്മിനെ സഹായിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കം നടത്തിയതെന്നും കേജരിവാള്‍ ആരോപിച്ചു. എന്നാല്‍, കെജ്രിവാളിന്റെ ആരോപണം ഡി എം ആര്‍ സി നിഷേധിച്ചു. ഓപണ്‍ ടെന്‍ഡറിലൂടെയാണ് പേടിഎം കരാര്‍ നേടിയതെന്നും കൂടുതല്‍ ഇ വാലറ്റുകളെ പങ്കാളിയാക്കുമെന്നും ഡി.എം.ആര്‍.സി വിശദീകരിച്ചു.