ബിസിസിഐ ഭരണസമിതിയെ സുപ്രീംകോടതി പിരിച്ചുവിട്ടു.
2 January 2017
ന്യൂഡല്‍ഹി: ബിസിസിഐ ഭരണസമിതിയെ സുപ്രീംകോടതി പിരിച്ചുവിട്ടു. ഏറെനാള്‍ ബിസിസിഐയുമായി തുടര്‍ന്ന സുപ്രിം കോടതി തര്‍ക്കത്തിനൊടുവിലാണ് വിധി. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവരെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പുതിയ ഭരണ സമിതിയെ നിയമിക്കണം എന്നും കോടതി നിര്‍ദേശിച്ചു.
ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതിന് ബിസിസിഐയ്ക്ക് സുപ്രീം കോടതി പലതവണ മുന്നറിയിപ്പുകള്‍ കൊടുത്തിരുന്നു. ഇത് അവഗണിച്ചതാണ് കടുത്ത നടപടിക്ക് കാരണം. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബിസിസിഐയിലേയും സംസ്ഥാന അസോസിയേഷനുകളിലെയയും ബിസിസിഐയെ വരച്ച വരയില്‍ നിര്‍ത്താനറിയാം, കോടതി ഉത്തരവ് അവഗണിച്ച അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കും തുടങ്ങിയ രൂക്ഷമായ പരാമര്‍ശങ്ങളാണ് കോടതിയുടെ ഭാഗന്നുണ്ടായത്.
ഏറ്റവും മുതിര്‍ന്ന വൈസ് പ്രസിഡന്റിനോട് ബിസിസിഐ അധ്യക്ഷന്റെ താത്കാലിക ചുമതല ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അനുരാഗ് ഠാക്കൂര്‍ ഇന്നുതന്നെ ഓഫീസ് ഒഴിയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഫാലി എസ്. നരിമാനെയും ഗോപാല്‍ സുബ്രഹ്മണ്യത്തെയും അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചിട്ടുണ്ട്. ഇവരാകും പുതിയ ഭരണസമിതിയെ നിര്‍ദേശിക്കുക. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കും.
എഴുപത് വയസ്സിനുമേല്‍ പ്രായമുള്ളവര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍, തുടര്‍ച്ചയായി ഒമ്പത് വര്‍ഷം ഭാരവാഹികള്‍ ആയവ
ര്‍ എന്നിവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 19 ന് കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം കേസ് പരിഗണിച്ച കോടതി അനുരാഗ് ഠാക്കൂറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഠാക്കൂര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിന് മറുപടി പറയേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ലോധ സമിതിയുടെ ശുപാര്‍ശകള്‍ ബിസിസിഐയില്‍ മറ്റൊരു സ്ഥാപനം നടത്തുന്ന ഇടപെടലായി രാജ്യാന്തര ക്രിക്കറ്റ് സംഘടന കാണുന്നു എന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അനുരാഗ് ഠാക്കുര്‍ അഭിപ്രായപ്പെട്ടിരുന്നു.