എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്;മുലായം സിങ്ങിനെ പിന്തുണച്ച് അമര്‍ സിങ്
ഉത്തർ പ്രദേശിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മുലായം സിങ്ങിനെ പിന്തുണച്ച് അമര്‍ സിങ്.അണികളും പാര്‍ട്ടിയും മുലായം സിങ്ങിനൊപ്പമാണെന്ന് അമര്‍ സിങ് പറഞ്ഞു. അഖിലേഷ് യാദവിന്റെ മാത്രമല്ല, പാര്‍ട്ടിയുടെ പിതാവും മുലായം സിങ്ങാണ്. രാമായണ കഥപോലെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മകന്‍ രാജ്യം ഭരിക്കുകയും അച്ഛന്‍ കാട്ടില്‍പോകുന്ന സ്ഥിതി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാംഗമായ അമര്‍ സിങ് സമാജ് വാദി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ്.
പാര്‍ട്ടി അധ്യക്ഷന് പുറമെ സമാന്തര സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ യുവ മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ പുറത്താക്കുന്നതായി വെള്ളിയാഴ്ച വൈകിട്ടാണ് മുലായം സിങ് യാദവ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ എംഎല്‍എമാരുടെ യോഗം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിളിച്ച് കൂട്ടി.വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷിനെയും മറ്റൊരു നേതാവായ രാംഗോപാല്‍ യാദവിനെയും പുറത്താക്കിയതായി മുലായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കരിയര്‍ നശിപ്പിച്ചുവെന്ന് പറഞ്ഞാണ് ബന്ധു കൂടിയായ രാം ഗോപാല്‍ യാദവിനെ മുലായം പുറത്താക്കിയത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയതിനാണ് ഇരു നേതാക്കളേയും പുറത്താക്കിയതെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ അറിയിച്ചത്.