‘സ്വാത് കശാപ്പുകാരന്‍’ മുസ്ലിം ഖാന് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു; മുസ്‌ലിം ഖാന്‍ ഉള്‍പ്പെടെ എട്ട് തീവ്രവാദികള്‍ക്ക് വധശിക്ഷ

single-img
30 December 2016

 

ഇസ്ലാമാബാദ്: പാക് താലിബാന്റെ മുതിര്‍ന്ന നേതാവ് മുസ്ലിം ഖാന് പാകിസ്താന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. സൈനികരും സാധാരണക്കാരും അടക്കം 31 പേര്‍ കൊല്ലപ്പെടുകയും 69 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് പാക് താലിബാന്റെ മുന്‍ വക്താവ് കൂടിയായ മുസ്ലിം ഖാന് കോടതി ശിക്ഷ വിധിച്ചത്. 62കാരനായ മുസ്ലിം ഖാനെ ‘സ്വാത് കശാപ്പുകാരന്‍’ എന്നാണ് അറിയപ്പെടുന്നത്. മോചനദ്രവ്യത്തിനായി രണ്ട് ചൈനീസ് എന്‍ജിനീയര്‍മാരെയും ഒരു സിവിലിയനെയും തട്ടിക്കൊണ്ടു പോയ കേസിലും മുസ്‌ലിം ഖാന്‍ പ്രതിയാണ്. മജിസ്ട്രേറ്റിന് മുമ്പിലും വിചാരണ കോടതിയിലും പ്രതി കുറ്റം ഏറ്റുപറഞ്ഞു.

2009ല്‍ ബി.ബി.സിയുടെ മുന്‍ ഉറുദു ലേഖകന്‍ അബ്ദുല്‍ ഹൈ കാകര്‍, മുസ്ലിം ഖാനുമായി അഭിമുഖം നടത്തിയിരുന്നു. ഉറുദു, ഇംഗ്ലീഷ്, അറബിക്, പെര്‍ഷ്യന്‍, പഷ്തൂണ്‍ എന്നീ ഭാഷകള്‍ അറിയാവുന്ന ഇയാള്‍ 2009ല്‍ സ്വാത്തില്‍ നടന്ന സൈനിക ഓപ്പറേഷനിലാണ് പിടിയിലാകുന്നത്.

മുസ്‌ലിം ഖാന്‍ അടക്കം എട്ടു തീവ്രവാദികള്‍ക്ക് വധശിക്ഷ വിധിച്ചതായി സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ സ്ഥിരീകരിച്ചു. 2015ല്‍ കറാച്ചിയില്‍ ബസിന് നേരെ ഭീകരാക്രമണം നടത്തിയ കേസിലും സാമൂഹ്യ പ്രവര്‍ത്തകന്‍ സബീന്‍ മഹ്മൂദിനെ വധിച്ച കേസിലും മറ്റ് നാലു പേര്‍ക്ക് കൂടി സൈനിക കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

2014ല്‍ പെഷാവര്‍ സൈനിക സ്‌കൂളില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലക്ക് ശേഷമാണ് വിചാരണക്കായി പ്രത്യേക സൈനിക കോടതി സ്ഥാപിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്.