തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെ നിയന്ത്രിക്കാന്‍ നിയമം വരുന്നു; സംഭാവനകള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യും

single-img
27 December 2016

 

ecm

തെരഞ്ഞെടുപ്പിലെ പണാധിപത്യത്തിന് നിയന്ത്രണം വരുത്താന്‍ നിയമഭേദഗതി വരുന്നു. പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വാങ്ങുന്ന സംഭാവനയ്ക്ക് കൃത്യമായ കണക്കും വന്‍തുക സംഭാവന നല്‍കുന്നവരുടെ പാന്‍ നമ്പരും നിര്‍ബന്ധമാക്കുന്നതാണ് ഭേദഗതി.

1951ലെ ജനപ്രാതിനിധ്യ നിയമമാണ് ഭേദഗതി ചെയ്യുന്നത് ഭേദഗതിയ്ക്കുള്ള ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ചുള്ള നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് പഠിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ (ടാസ്‌ക് ഫോഴ്‌സ്) ശുപാര്‍ശ അനുസരിച്ചാണ് ഭേദഗതി തയ്യാറാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ടാഴ്ച മുമ്പ് തയ്യാറാക്കി നല്‍കിയ നിര്‍ദ്ദേശങ്ങളും കണക്കിലെടുക്കും.

അതേസമയം സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുന്ന ദിവസം മുതല്‍ കണക്കാക്കണമെന്ന ശുപാര്‍ശ തള്ളി. തെരഞ്ഞെടുപ്പ് ചെലവ് മുഴുവനായും സര്‍ക്കാര്‍ വഹിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ അപ്രായോഗികമാണെന്ന നിലപാട് ശരിവച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാനും അവ വിതരണം ചെയ്യാനും പ്രത്യേക ട്രസ്റ്റ് രൂപീകരിക്കണമെന്നും അവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമുള്ള ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ട്.

ദൗത്യസമിതി അംഗീകരിച്ച ശുപാര്‍ശകള്‍ താഴെ പറയുന്നവയാണ്. സ്വകാര്യ കമ്പനികള്‍ സംഭാവന നല്‍കുന്നതിന് വാര്‍ഷിക ജനറല്‍ ബോഡിയുടെ അനുമതി വേണം. നിലവില്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയുണ്ടെങ്കില്‍ സംഭാവന നല്‍കാം. ചെക്ക് മുഖേനയോ ബാങ്ക് ഇടപാടിലൂടെയോ മാത്രമേ സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും സംഭവന സ്വീകരിക്കാന്‍ പാടുള്ളൂ. സംഭാവന നല്‍കുന്ന ആളുടെ പേരും വിലാസവും പാന്‍ നമ്പരും രേഖപ്പെടുത്തി വരവു ചെലവ് കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണം. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം ഭാഗത്ത് പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തണം.

സ്ഥാനാര്‍ത്ഥിയുടെ സംഭാവന, ചെലവ് റിപ്പോര്‍ട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. കണക്കുകള്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥിയെ അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കും.

രാഷ്ട്രീയ പാര്‍ട്ടികള്‍ സിഎജിയുടെ അംഗീകാരമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെക്കൊണ്ട് ഓഡിറ്റ് ചെയ്ത വാര്‍ഷിക റിപ്പോര്‍ടട് സമര്‍പ്പിക്കണം. സംഭാവനയുടെയും ചെലവിന്റെയും കൃത്യമായ കണക്കുകള്‍ അതില്‍ കാണിക്കണം. ഇത് കമ്മിഷന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും വെളിപ്പെടുത്തണം. ഒരാള്‍ തന്നെ പലപ്പോഴായി ഇരുപതിനായിരം രൂപ വരെ സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും അതും വെളിപ്പെടുത്തണം.

20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പാന്‍കാര്‍ഡ് നമ്പര്‍ കാണിക്കണം. 20,000 രൂപയ്ക്ക് താഴെയുള്ള മൊത്തം സംഭാവന 20 കോടി രൂപയോ പാര്‍ട്ടിക്ക് ലഭിക്കുന്ന മൊത്തം സംഭാവനയുടെ ഇരുപത് ശതമാനത്തില്‍ കൂടുതലോ ആയാല്‍ അതും കാണിക്കണം. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസത്തിനകവും ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും കണക്ക് സമര്‍പ്പിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിയുന്നതും ചെക്ക്, ഡ്രാഫ്റ്റ് എന്നിവ മുഖേനെയേ സംഭാവനകള്‍ സ്വീകരിക്കാന്‍ പാടുള്ളൂ.

കണക്ക് സമര്‍പ്പിക്കാത്ത പാര്‍ട്ടിക്ക് നികുതി ഇളവ് അനുവദിക്കില്ല. ദിവസം 25,000 രൂപ വീതം പിഴയും ഈടാക്കും. മൂന്ന് മാസമായിട്ടും കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരം ഉണ്ടായിരിക്കും. സമര്‍പ്പിച്ച കണക്ക് തെറ്റാണെന്ന് തെളിഞ്ഞാല്‍ 50 ലക്ഷം രൂപ വരെ പിഴയീടാക്കാം.